
കൊച്ചി: ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെ അധികാരമുപയോഗിച്ച് തടയുന്നത് കൃത്യമായ ഫാസിസമാണെന്നും കേരളത്തിലും ആ രീതി നടപ്പിലാക്കുന്നത് അങ്ങേയറ്റം പ്രതിഷേധർഹമാണെന്നും മുതിർന്ന നേതാവും മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിയുമായ പ്രൊഫ. കെ.വി തോമസ് പ്രസ്താവിച്ചു.
റിപ്പോർട്ടർ ടി.വി.യുടെ കൊച്ചിയിലെ ന്യൂസ് ഡെസ്കിലേക്ക് പൊലീസ് കടന്നുകയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തുകയും മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവാങ്ങുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും പ്രവർത്തനം തടസ്സപ്പെടുത്തിയും വിമർശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള പൊലീസ് നടപടി ജനാധിപത്യവിരുദ്ധമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാധ്യമങ്ങൾക്കെതിരെ നടക്കുന്ന അധികാരപ്രയോഗത്തിന്റെ മറ്റൊരു രൂപമാണ് കേരളത്തിലും ആവർത്തിച്ചിരിക്കുന്നത്.
ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലേറിയവർ ജനാധിപത്യത്തിന്റെ നാലാംതൂണിനെ ചങ്ങലക്കിടുവാനാണ് ശ്രമിക്കുന്നത്.
ഇത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്.
റിപ്പോർട്ടർ ടിവിയിൽ നടന്ന പോലിസ് അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Photo Courtesy - Google









