
പെരുന്ന: സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിനെതിരെ സമുദായാംഗങ്ങൾക്കിടയിൽ ഉയരുന്ന പ്രതിഷേധങ്ങളെ തള്ളി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതിന് പിന്നാലെ കോൺഗ്രസ് ബിജെപി നേതാക്കൾ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നായിരുന്നു ചില കരയോഗങ്ങളിൽ തനിക്കെതിരെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെതിരെ ജി സുകുമാരൻ നായരുടെ പ്രതികരണം. ആകെ 5600 കരയോഗങ്ങളുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. ‘കാര്യം മനസിലാക്കട്ടെ, തിരുത്തും’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലും ബാനർ പ്രത്യക്ഷപ്പെട്ടു. ചേന്നാട് കരയോഗത്തിന് മുന്നിലാണ് ബാനർ. വിശ്വാസികളെ പിന്നിൽ നിന്ന് കുത്തിയെന്നും പിണറായിക്ക് പാദസേവ ചെയ്യുന്നെന്നും വിമർശനമുണ്ട്. കരയോഗത്തിലെ അംഗങ്ങൾ എന്ന പേരിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്.








