
ശബരിമല സ്വർണപ്പാളി വിവാദത്തിൽ മന്ത്രി വി.എൻ.വാസവന്റെ രാജി ആവശ്യപ്പെടുന്നത് ഈഴവനായത് കൊണ്ടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.ബി.ഗണേഷ് കുമാറിന്റെ രാജി ആരും ആവശ്യപ്പെടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വർണ്ണമോഷണം നടത്തുന്നത് നമ്പൂതിരിമാരും പോറ്റിമാരുമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ശബരിമലയിൽ മാത്രമല്ല, എല്ലാ ദേവസ്വങ്ങളിലും കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ സ്വർണം മോഷ്ടിച്ചവരെ പിടികൂടാൻ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമ്പോൾ പ്രതിപക്ഷം അനാവശ്യമായി കലിത്തുള്ളുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം ലീഗിനെതിരെയും വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചു. ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കുകയാണ്. ലീഗ് രാജ്യ വിഭജനത്തിന്റെ സന്തതിയാണ്. മതത്തിന്റെ പേരിലുള്ള പാർട്ടി മതേതര പാർട്ടിയാണെന്ന് പറഞ്ഞു ഈഴവരെ ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെ.എം.ഷാജി പാക്കിസ്ഥാന്റെ സ്വരത്തിലും സ്വഭാവത്തിലുമാണ് പെറുമാറുന്നതെന്നും ലീഗിനെ മറികടന്ന് ഒന്നും ചെയ്യാനാവാത്തത് കൊണ്ടാണ് കോൺഗ്രസുകാർ തന്നെ ചീത്ത പറയുന്നതെന്നും വെള്ളാപ്പള്ളി തിരുവനന്തപുരം ഉഴമലയ്ക്കലിലെ എസ്എൻഡിപിയോഗം നേതൃസംഗമത്തിൽ പറഞ്ഞു.