
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയവും ഉരുൾപൊട്ടലും ജനജീവിതത്തെ സാരമായി ബാധിച്ചു. അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മൂന്ന് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുകയാണ്.
ശക്തമായ മലവെള്ളപ്പാച്ചിലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളും പാലങ്ങളും തകർന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
അസമിലും പ്രളയക്കെടുതി രൂക്ഷമാണ്. ഏഴ് ജില്ലകളിലായി 45,000ത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 257 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലായതിനാൽ ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിച്ചിരിക്കുകയാണ്. കൂടാതെ, 4,000ത്തിലധികം ഹെക്ടർ കൃഷിയിടങ്ങളിലെ വിളകളും നശിച്ചതായി റിപ്പോർട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന, ഇന്ത്യൻ വ്യോമസേന, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവ സംയുക്തമായി പ്രവർത്തിച്ചുവരികയാണ്.
സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അസം, അരുണാചൽ പ്രദേശ് മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിക്കുകയും ആവശ്യമായ എല്ലാ കേന്ദ്രസഹായവും ഉറപ്പുനൽകുകയും ചെയ്തു.
അതേസമയം, ജൂലൈ 1 വരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.










