
കൊച്ചി: വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് ശേഷമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ബോർഡിൽ കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കാൻ താൽപര്യമില്ലെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ വ്യക്തമാക്കി.
ബോർഡിലെ നിലവിലെ ഒഴിവുകൾ ആദ്യം നികത്തിക്കൂടേയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നടപടികൾ വേണ്ടെന്നും കോടതി വ്യക്തമാക്കി. സർക്കാരിന് ലഭ്യമായ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിക്കാമെന്നും ബോർഡ് പുനഃസംഘടിപ്പിക്കുന്നതും സർക്കാരിന്റെ അധികാരപരിധിയിലാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം, ഷിയാ വിഭാഗത്തിൽ നിന്നുള്ള അംഗത്തെ നിയമിക്കാൻ സർക്കാർ തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനും സർക്കാർ സന്നദ്ധമാണെന്നും വ്യക്തമാക്കി.
ബോർഡിന്റെ ഘടനയും അംഗ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആറാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് സർക്കാരിന് നിർദേശം നൽകി. വഖഫ് ബോർഡിലെ അംഗ നിയമനം സംബന്ധിച്ച വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയതോടെയാണ് ഹർജിയിലെ തുടർനടപടികൾക്ക് കോടതി സമയപരിധി നിശ്ചയിച്ചത്.










