
ന്യൂഡൽഹി: രാജ്യത്തെ നിയമവ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബിൽ പാർലമെന്റ് പാസാക്കി. മോട്ടോർ വാഹന നിയമം ഉൾപ്പെടെയുള്ള 79 കേന്ദ്ര നിയമങ്ങളിലെ 784 വ്യവസ്ഥകളിലാണ് കേന്ദ്രസർക്കാർ ഇളവ് വരുത്തിയത്. ഇതോടെ ചെറിയ നിയമലംഘനങ്ങൾക്ക് തടവുശിക്ഷ ഒഴിവാക്കി പകരം പിഴയോ താക്കീതോ നൽകി കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കും.
കോടതികളിൽ കെട്ടിക്കിടക്കുന്ന അഞ്ച് കോടിയിലധികം വരുന്ന കേസുകൾ അതിവേഗം തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
ഡ്രൈവിംഗ് ലൈസൻസ്: ലൈസൻസ് കാലാവധി കഴിഞ്ഞാലും പുതുക്കാൻ 30 ദിവസത്തെ 'ഗ്രേസ് പിരീഡ്' അനുവദിച്ചു. ഈ കാലയളവിൽ ലൈസൻസിന് സാധുതയുണ്ടാകും.
വാഹനാപകട നഷ്ടപരിഹാരം: അപകട നഷ്ടപരിഹാരത്തിനായി ഹർജി നൽകാൻ നിലവിലുള്ള ആറ് മാസത്തിന് പുറമെ 12 മാസം കൂടി അധികമായി അനുവദിക്കും.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ബസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ഇനി കേസുണ്ടാകില്ല, പകരം 500 രൂപ പിഴയൊടുക്കിയാൽ മതി. ട്രെയിനിൽ മറ്റൊരാളുടെ റിസർവ് ബർത്ത് കൈയടക്കിയാൽ 1000 രൂപ പിഴ ഈടാക്കും.
രാത്രികാല പരിശോധന: രാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടു എന്ന പേരിൽ കേസെടുക്കുന്ന രീതി ഒഴിവാക്കാൻ ഡൽഹി പോലീസ് ആക്ടിലെ വ്യവസ്ഥ മരവിപ്പിച്ചു.
മലിനീകരണ നിയന്ത്രണം: ശബ്ദമലിനീകരണം പോലുള്ളവയ്ക്ക് ആദ്യ തവണ താക്കീത് നൽകി വിടും. കുറ്റം ആവർത്തിച്ചാൽ മാത്രമേ കർശന നടപടി സ്വീകരിക്കൂ.
ഭേദഗതിയുടെ സ്വഭാവം:വിഭാഗം മാറ്റത്തിന്റെ എണ്ണം
ക്രിമിനൽ കേസ് ഒഴിവാക്കി പിഴ മാത്രമാക്കിയത് 317 വകുപ്പുകൾ
തടവുശിക്ഷ പൂർണ്ണമായും ഒഴിവാക്കിയത് 29 വകുപ്പുകൾ
തടവും പിഴയും എന്നുള്ളത് പിഴ മാത്രമാക്കിയത് 113 വകുപ്പുകൾ
ആദ്യ കുറ്റത്തിന് താക്കീത് നൽകാൻ തീരുമാനിച്ചത് 63 വ്യവസ്ഥകൾ
പിഴ പൂർണ്ണമായും ഒഴിവാക്കിയത് 158 വ്യവസ്ഥകൾകാലഹരണപ്പെട്ടതും അനാവശ്യവുമായ നിയമങ്ങൾ നീക്കം ചെയ്യുന്നതിലൂടെ കോടതികളുടെ ഭാരം കുറയ്ക്കാനും സാധാരണക്കാരുടെ 'ഈസ് ഓഫ് ലിവിംഗ്' (ജീവിതസൗകര്യം) വർദ്ധിപ്പിക്കാനും ഈ ഭേദഗതി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര നിയമങ്ങൾക്ക് പിന്നാലെ സമാനമായ മാറ്റങ്ങൾ വരുത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.











