
ദോഹ: രാജ്യത്തെ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2026-ന്റെ ആദ്യ പാദത്തിൽ (ജനുവരി-മാർച്ച്) നഗരസഭ മന്ത്രാലയം ശക്തമായ പരിശോധനകൾ നടത്തി. വിവിധ നഗരസഭകളിലായി നടന്ന 95,000-ത്തിലധികം ആരോഗ്യ പരിശോധനകളിൽ നിന്നായി 4,243 നിയമലംഘനങ്ങൾ കണ്ടെത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത 31 ഭക്ഷണശാലകൾ മന്ത്രാലയം താൽക്കാലികമായി അടപ്പിച്ചു.ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത് ദോഹ നഗരസഭയിലാണ് (26,743). ഇവിടെ 1,215 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും 2 സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്തു. അൽ റയ്യാൻ നഗരസഭയിൽ 1,533 നിയമലംഘനങ്ങൾ കണ്ടെത്തുകയും 9 സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു. അൽ വക്രയിൽ ആറ് സ്ഥാപനങ്ങളും ഉം സലാൽ, അൽ ഖോർ എന്നിവിടങ്ങളിൽ രണ്ട് വീതം സ്ഥാപനങ്ങളും നിയമലംഘനത്തെ തുടർന്ന് പൂട്ടി.രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ വളർച്ച സൂചിപ്പിക്കുന്ന കണക്കുകളും മന്ത്രാലയം പുറത്തുവിട്ടു. ഈ കാലയളവിൽ ആകെ 1,777 കെട്ടിട നിർമ്മാണ പെർമിറ്റുകൾ അനുവദിച്ചു. ഇതിൽ 78 എണ്ണം വൻകിട പദ്ധതികൾക്കുള്ളതാണ്. കൂടാതെ 808 കെട്ടിട പൂർത്തീകരണ സർട്ടിഫിക്കറ്റുകളും (Building Completion Certificates), 272 മെയിന്റനൻസ് ലൈസൻസുകളും, 205 പൊളിച്ചുമാറ്റാനുള്ള (Demolition) ലൈസൻസുകളും അനുവദിച്ചു.കൊതുക്, എലി തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കുന്നതിനായി (Pest Control) രാജ്യത്തുടനീളം 28,051 പ്രവർത്തനങ്ങൾ നടത്തിയതായും ഉപഭോക്താക്കളുടെ 4,609 പരാതികൾ പരിഹരിച്ചതായും മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജനസാന്ദ്രതയനുസരിച്ചും ഓരോ മേഖലയുടെയും സവിശേഷതകൾ പരിഗണിച്ചുമാണ് പരിശോധനകളും സേവനങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.










