
ന്യൂഡൽഹി: നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ (NLU) നിന്നോ മറ്റ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ ബിരുദം നേടുന്നത് സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യാനുള്ള കുറുക്കുവഴിയല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവ അഭിഭാഷകർ ഹൈക്കോടതികളിലേക്കോ സുപ്രീംകോടതിയിലേക്കോ എത്തുന്നതിന് മുൻപ് ജില്ലാ കോടതികളിൽ നിന്ന് പ്രാക്ടീസ് ആരംഭിച്ച് അനുഭവസമ്പത്ത് നേടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ബാർ കൗൺസിൽ ഓഫ് ഡൽഹി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ വിവിധ ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
നിയമവൃത്തിയുടെ യഥാർത്ഥ അടിത്തറ ജില്ലാ കോടതികളാണെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. കേസ് ഡ്രാഫ്റ്റിംഗ്, തെളിവുകൾ കൈകാര്യം ചെയ്യൽ, സാക്ഷികളെ വിസ്തരിക്കൽ (Cross-examination) തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങൾ പഠിക്കാൻ ജില്ലാ കോടതിയിലെ പരിചയം അനിവാര്യമാണ്.
തെറ്റായ ധാരണകൾ തിരുത്തണം: എൻ.എൽ.യു പഠനം നേരിട്ട് ഉന്നത കോടതികളിൽ പ്രാക്ടീസ് ചെയ്യാൻ പ്രാപ്തരാക്കുമെന്നത് യുവ അഭിഭാഷകർക്കിടയിലുള്ള തെറ്റായ ധാരണയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു മുതിർന്ന സിവിൽ അഭിഭാഷകന് കീഴിൽ ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്താണ് താൻ കരിയർ ആരംഭിച്ചതെന്നും, ആ അനുഭവങ്ങളാണ് തന്റെ വിജയത്തിന് പിന്നിലെന്നും ജസ്റ്റിസ് സൂര്യകാന്ത് വെളിപ്പെടുത് ജില്ലാ കോടതികളെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോടാണ് അദ്ദേഹം ഉപമിച്ചത്. സാധാരണ ജനങ്ങൾ നീതിക്കായി ആദ്യം സമീപിക്കുന്നത് ഇവിടെയാണ്. താഴെത്തട്ടിൽ നീതി കൃത്യമായി നടപ്പിലായാൽ പല കേസുകളും ഉന്നത കോടതികളിലേക്ക് എത്തേണ്ട സാഹചര്യം ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ അമിത ഉപയോഗം മൂലം സാക്ഷികളെ വിസ്തരിക്കാനുള്ള അഭിഭാഷകരുടെ കഴിവ് കുറഞ്ഞു വരികയാണെന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇത്തരം വൈദഗ്ധ്യങ്ങൾ ജൂനിയർ അഭിഭാഷകർക്ക് പകർന്നുനൽകാൻ സീനിയർ അഭിഭാഷകർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











