06:08pm 19 April 2026
NEWS
അ‍ഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി കോളജ് അധികൃതർ
19/04/2026  03:57 PM IST
nila
അ‍ഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി കോളജ് അധികൃതർ

കണ്ണൂർ: അ‍ഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കോളജിന് പങ്കില്ലെന്ന് വിശദീകരണം. കോളജ് അധികൃതർ പുറത്തുവിട്ട വിശദീകരണ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങൾ സംബന്ധിച്ച് സംസാരിക്കാനാണ് പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് വിളിപ്പിച്ചതെന്നും സ്ഥാപനത്തിനോ അധ്യാപകർക്കോ ജീവനക്കാർക്കോ എതിരായി നിതിൻ രാജ് പരാതികളൊന്നും നൽകിയിരുന്നില്ലെന്നും കോളജ് പുറത്തുവിട്ട നോട്ടിസിൽ പറയുന്നു. നിതിൻ രാജിന്റെ മരണത്തിൽ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുകയാണെന്നും കോളജ് അധികൃതർ ആരോപിക്കുന്നു. 

‘നിതിൻ രാജ് മരിക്കുന്ന ദിവസം വരെ കോളജിലെ ഏതെങ്കിലും അധ്യാപകർക്കോ ജീവനക്കാർക്കോ സ്ഥാപനത്തിനോ എതിരായി പരാതി നൽകിയിട്ടില്ല. നിതിൻ രാജ് എടുത്ത ലോണുമായി ബന്ധപ്പെട്ട് കോളജിലെ ഒരു അധ്യാപികയ്ക്ക് നിരന്തരം മെസേജുകളും ഫോൺവിളികളും വരുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് നിതിനെ പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. സഹോദരീഭർത്താവായ അശോകനു വേണ്ടിയാണ് ലോൺ എടുത്തത് എന്നാണ് നിതിൻ പറഞ്ഞത്. ലോൺ ഒടുക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ നിതിന്റെ സഹോദരീഭർത്താവിനെ പ്രിൻസിപ്പാൾ ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ലോൺ ആപ്പിൽ റഫറൻസായി കൊടുത്ത അധ്യാപികയുടെ പേര് അതിൽനിന്ന് ഒഴിവാക്കാൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടു. എന്നാൽ അധ്യാപികയുടെ പേര് നൽകിയത് താനല്ലെന്നായിരുന്നു നിതിന്റെ നിലപാട്. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. പരാതി എഴുതാൻ തുടങ്ങിയപ്പോഴാണ് നിതിൻ മുറിയിൽനിന്നു പുറത്തുപോയതും മെഡിക്കൽ കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കു ചാടിയതും. ഈ സംഭവത്തിൽ സ്ഥാപനത്തിലെ ആർക്കും പങ്കില്ല–കോളജിന്റെ നോട്ടിസിൽ പറയുന്നു.

കോളജിനു പുറത്തുണ്ടായ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിതിനെതിരെ നടപടികൾ വന്നപ്പോൾ നിതിനെ പരമാവധി സഹായിക്കാനാണ് കോളജ് ശ്രമിച്ചതെന്നും രക്ഷിതാവിനെ വരുത്തി കൗൺസലിങ് നൽകാമെന്ന ഉറപ്പിൽ വിട്ടെന്നും നോട്ടിസിൽ പറയുന്നു. കൗൺസലിങ് നൽകാമെന്ന് നിതിന്റെ രക്ഷിതാവ് കോളജിലും പൊലീസ് സ്റ്റേഷനിലും രേഖാമൂലം എഴുതി നൽകിയിട്ടുണ്ട്. നിതിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായി അധ്യാപകൻ ഡോ.റാമിനെതിരെ ഒരു പരാതികളും കോളജിന് ലഭിച്ചിട്ടില്ല. കോളജും മറ്റ് സ്ഥാപനങ്ങളും നിലനിൽക്കുന്ന വസ്തു കയ്യേറി കൈവശപ്പെടുത്തിയതാണെന്നും ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവായിട്ടുണ്ടെന്നും വന്ന വാർത്തകൾ തെറ്റാണെന്നും നോട്ടിസിൽ അവകാശപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img