
യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകിയെന്ന് കേന്ദ്രസർക്കാർ. നിമിഷപ്രിയയുടെ കുടുംബം ആവശ്യപ്പെട്ടിട്ടാണ് ഈ പണം നൽകിയതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ജോൺ ബ്രിട്ടാസ് എംപിക്ക് മറുപടി നൽകവേയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയമാണ് നിമിഷപ്രിയയുടെ മോചനമെന്നും മന്ത്രി വ്യക്തമാക്കി.
വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറി. ഇത് നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു. ഇനിയുള്ള നടപടികൾക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച തുടരുകയാണെന്നും കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി.
നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡൻറ് അംഗീകരിച്ചിട്ടില്ലെന്ന് നേരത്തെ യെമൻ വ്യക്തമാക്കിയിരുന്നു. വധശിക്ഷക്ക് അംഗീകാരം നൽകിയത് ഹൂതി സുപ്രീം കൗൺസിലാണെന്നും ഡൽഹിയിലെ യെമൻ എംബസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. യെമൻ പ്രസിഡൻറ് വധശിക്ഷക്ക് അംഗീകാരം നൽകിയെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു എംബസി.











