
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് മുസ്‌ലിം പുരോഹിതനുൾപ്പെടെയുള്ളവരുടെ സ്വകാര്യ ഇടപെടലിനെ തുടർന്നാണെന്ന് ‘നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ’. സുപ്രീംകോടതിയിലാണ് കേന്ദ്രനിലപാട് തള്ളി നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ കാന്തപുരം അബുബക്കർ മുസ്ല്യാരുടെ ഇടപെടൽ സ്ഥിരീകരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം ഇടപെടൽ നടത്തിയെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു.
ഈ മാസം 16നു നിശ്ചയിച്ചിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മുസ്‌ലിം പുരോഹിതന്റെ ഇടപെടലിനെ തുടർന്നാണ് മാറ്റിവച്ചതെന്ന് ഹർജിക്കാരുടെ അഭിഭാഷകരായ രാഗേന്ദ് ബസന്ത്, കെ.ആർ.സുഭാഷ് ചന്ദ്രൻ എന്നിവർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. എല്ലാ ശ്രമങ്ങൾക്കും കേന്ദ്രസർക്കാരിനോടു നന്ദിയുണ്ടെന്നും ആക്ഷൻ കൗൺസിൽ കോടതിയിൽ പറഞ്ഞു. തുടർചർച്ചകൾക്കായി സംഘടനയിലെ പ്രതിനിധികളെ അവിടേക്കു പോകാൻ അനുവദിക്കണമെന്നും രാഗേന്ദ് ബസന്ത് വാദിച്ചു. എന്നാൽ, കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് ജഡ്ജിമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചത്.
നിമിഷപ്രിയ സുരക്ഷിതമായി പുറത്തുവരണമെന്നാണ് ആഗ്രഹമെന്നായിരുന്നു കേന്ദ്രസർക്കാരിനു വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി പറഞ്ഞത്. എല്ലാവരും ആഗ്രഹിക്കുന്നതിന് എതിരായി എന്തെങ്കിലും സംഭവിക്കണമെന്നില്ലെന്നും പറഞ്ഞു. ആവശ്യങ്ങൾ നിവേദനമായി കേന്ദ്ര സർക്കാരിനു നൽകാൻ അനുവദിക്കണമെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. തുടർന്ന് ഓഗസ്റ്റ് 14നു പരിഗണിക്കാനായി ഹർജി മാറ്റി.











