
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വീറും വാശിയും നിറഞ്ഞുനിന്ന പ്രചാരണത്തിനാണ് ഇന്ന് കൊടിയിറങ്ങുന്നത്. പിന്നീടുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിന്റേതാണ്. അടിയൊഴുക്കുകളും കരുനീക്കങ്ങളും നടക്കുന്ന ഈ മണിക്കൂറുകളിലേക്ക് തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.
ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് പരസ്യപ്രചാരണത്തിന് തിരശ്ശീലവീഴുക. അതോടെ സംഘംചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, മൈക്ക് അനൗൺസ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രദർശനം, സംഗീതപരിപാടികളോ മറ്റു വിനോദപരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തൽ തുടങ്ങിയവയ്ക്ക് വിലക്കുണ്ട്. ഈ സമയം അവസാനിച്ചയുടൻ പ്രചാരണത്തിനായി പുറത്തുനിന്നെത്തിയ മുഴുവൻ രാഷ്ട്രീയപ്രവർത്തകരും നേതാക്കളും മണ്ഡലം വിട്ടുപോകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. വ്യാഴാഴ്ച്ചയാണ് പുതിയ എംഎൽഎയെ തീരുമാനിക്കാൻ വോട്ടർമാർ വിധിയെഴുതുന്നത്.











