
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനം. യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിന്റെ പേരാണ് കെപിസിസി ഹൈക്കമാൻഡിന് കൈമാറിയത്. പി വി അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന പൊതുവികാരം കണക്കിലെടുത്താണ് കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.
വയനാട് ഡിസിസി അധ്യക്ഷൻ വി എസ് ജോയ് സ്ഥാനാർത്ഥിയാകും എന്നായിരുന്നു ഏവരും കരുതിയിരുന്നത്. ഇടതു ബന്ധം ഉപേക്ഷിച്ച് നിയമസഭാംഗത്വം രാജിവെച്ച പി വി അൻവറിന്റെ പിന്തുണയും വി എസ് ജോയിക്കായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പിന്തുണയും ജോയിക്കായിരുന്നു. എന്നാൽ, അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റമാണ് ജോയിക്ക് തിരിച്ചടിയായത്.
വി.എസ്.ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി.എസ്.ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. ആര് സ്ഥാനാർഥിയായാലും പിന്തുണയ്ക്കുമെന്ന് ഉറപ്പ് നൽകിയ അൻവർ പിന്നെ മലക്കം മറിഞ്ഞതിൽ യുഡിഎഫിൽ കടുത്ത അതൃപ്തിയുണ്ട്. അതേസമയം, അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമം കെപിസിസി നേതൃത്വം ആരംഭിച്ചു.











