
ഫെഡറേഷൻ കപ്പ് അത്‌ല്റ്റിക്‌സിൽ വനിതകളുടെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ നിഹാരിക വസിഷ്ഠ് ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ജമ്പിങ് പിറ്റിൽ മാത്രമല്ല, സൈബർ ലോകത്തും നിഹാരിക താരമാണ്. ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സ് ഈ താരത്തിനുണ്ട്. പരിശീലനത്തിനായി സ്വന്തമായാണ് നിഹാരിക പണം കണ്ടെത്തുന്നത്. അതിനായി സോഷ്യൽമീഡിയ വരുമാനം മാത്രമല്ല, ചില പാർടൈം ജോലികളും ഈ മുപ്പതുകാരി ചെയ്യുന്നുണ്ട്.
കോവിഡ് ലോക്ക്ഡൗൺ സമയത്താണ് നിഹാരിക ഇൻസ്റ്റഗ്രാമിൽ സജീവമായി ഇടപെടാൻ തുടങ്ങിയത്. അതുവരെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പോലും ഇല്ലായിരുന്നു എന്നതാണ് വാസ്തവം. ലോക്ഡൗണിനെ തുടർന്ന് മത്സരങ്ങൾ ഇല്ലാതിരുന്നതോടെ വിരസത അകറ്റാനായിരുന്നു സോഷ്യൽ മീഡിയയിൽ സജീവമായത്. പരിശീലനത്തിന്റേയും വർക്ക്ഔട്ടിന്റേയും ചിത്രങ്ങളും വീഡിയോകളുമാണ് ആദ്യം പോസ്റ്റ് ചെയ്തിരുന്നത്. അങ്ങനെ സോഷ്യൽമീഡിയയിൽ നിന്നും വരുമാനം ലഭിച്ചുതുടങ്ങി. ഇതിന് പിന്നാലെ ഈ പണം ഉപയോഗിച്ച് മെച്ചപ്പെട്ട പരിശീലനം ആരംഭിക്കുകയും ചെയ്തു. താൻ സർക്കാരിന്റെ പിന്തുണയ്ക്കും സ്‌പോൺസർഷിപ്പിനും കാത്തിരുന്നെങ്കിൽ താൻ എവിടേയും എത്തുമായിരുന്നില്ലെന്നും നിഹാരിക പറയുന്നു.
പഞ്ചാബിലെ ഛണ്ഡിഗഡ് സ്വദേശിയാണ് നിഹാരികയുടെ അച്ഛൻ രാം കുമാർ വസിഷ്ഠ്. ഒരു സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന രാം കുമാർ മകളുടെ പരിശീലനത്തിനും മറ്റുമായി പത്ത് വർഷം മുമ്പ് ജോലിയിൽനിന്ന് രാജിവെച്ചു. പണത്തിനായി ഇപ്പോൾ . മാതാപിതാക്കളെ ഇപ്പോൾ ബുദ്ധിമുട്ടിക്കാറില്ലെന്നും എല്ലാം സ്വന്തം നിലയ്ക്ക് ചെയ്യുമ്പോൾ സംതൃപ്തി കൂടുതലാണെന്നും നിഹാരിക പറയുന്നു. ഫെഡറേഷൻ കപ്പ് അത്‌ല്റ്റിക്‌സിൽ വനിതകളുടെ ട്രിപ്പിൾ ജംപിൽ ഒന്നാമതെത്തിയ നിഹാരിക ദേശീയ ഗെയിംസിലും സ്വർണം നേടിയിരുന്നു.











