
വിശാഖപട്ടണം ചാരക്കേസിൽ മൂന്നുപേരെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. മലയാളിയായ പി.എ.അഭിലാഷ്, ഉത്തര കന്നഡ ജില്ലയിലെ വേതൻ ലക്ഷ്മൺ ടണ്ഡേൽ, അക്ഷയ് രവി നായിക് എന്നിവരാണ് പിടിയിലായത്. കൊച്ചി സ്വദേശിയാണ് അഭിലാഷ്. നാവിക സേനയുടെ പ്രതിരോധ രഹസ്യങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് ചോർത്തി നൽകിയെന്നതാണ് കേസ്. ഇതുവരെ എട്ടുപേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
2021 ജനുവരിയിൽ ആന്ധ്രപ്രദേശിലെ കൗണ്ടർ ഇന്റലിജൻസ് സെൽ റജിസ്റ്റർ ചെയ്ത കേസ് 2023 ജൂണിലാണ് എൻഐഎ ഏറ്റെടുത്തത്. ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളെ സംബന്ധിച്ചു പൊതുവായും കാർവാർ, കൊച്ചി നാവിക താവളങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങളുമാണ് ഇവർ പാകിസ്ഥാന് കൈമാറിയത്. ഇതിനായി ഇവർ പാക് ചാരസംഘടനയിൽ നിന്നും പണം കൈപ്പറ്റിയിരുന്നെന്നും എൻഐഎ വ്യക്തമാക്കി.
2024 ഓഗസ്റ്റിൽ നാവിക താവളത്തിലെ വിവര ചോർച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിൽനിന്നും ബെംഗളൂരുവിൽനിന്നുമുള്ള എൻഐഎ സംഘങ്ങൾ പ്രദേശം സന്ദർശിച്ചപ്പോഴാണ് കേസുമായുള്ള കാർവാർ ബന്ധം പുറത്തുവന്നത്. ഫെയ്സ്ബുക്കിൽ നാവിക ഉദ്യോഗസ്ഥയായി ചമഞ്ഞെത്തിയ പാക്കിസ്ഥാൻ ഏജന്റ് പ്രതികളെ ഹണിട്രാപ്പിൽ കുടുക്കിയതായി കണ്ടെത്തി. 2023ൽ ആ സ്ത്രീ അവരുമായി സൗഹൃദം സ്ഥാപിച്ചു വിശ്വാസം നേടി. കാർവാർ നാവിക താവളത്തിലെ യുദ്ധക്കപ്പൽ നീക്കങ്ങൾ, പ്രവർത്തന വിശദാംശങ്ങൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കൈമാറി. പകരമായി എട്ടു മാസത്തേക്ക് പ്രതിമാസം 5,000 രൂപ നൽകിയതായും കണ്ടെത്തി.
2023ൽ വിശാഖപട്ടണത്ത് എൻഐഎ അറസ്റ്റ് ചെയ്ത ദീപക്കും ഈ പ്രതികളും തമ്മിലുള്ള ബന്ധവും വ്യക്തമായി. ദീപക്കിനും കൂട്ടാളികൾക്കും ഫണ്ട് കൈമാറാൻ ഉപയോഗിച്ച അതേ ബാങ്ക് അക്കൗണ്ടാണു വേതൻ ടണ്ഡേലിനും അക്ഷയ് നായിക്കിനും പണം നൽകാനും ഉപയോഗിച്ചത്. ദീപക്കും സംഘവും അറസ്റ്റിലായതോടെ കാർവാർ ആസ്ഥാനമായുള്ള പ്രതികൾക്കുള്ള പണം വരവ് നിലച്ചു. ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2024 ഓഗസ്റ്റ് 27ന് എൻഐഎ സംഘങ്ങൾ കാർവാറിൽ എത്തിയത്.
ഒളിവിൽ പോയ രണ്ടു പാക്കിസ്ഥാനികൾ ഉൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. പാക്ക് പൗരനായ മീർ ബാലജ് ഖാനും അറസ്റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തി റാക്കറ്റിൽ സജീവമായിരുന്നു. ഒളിവിൽ പോയ മറ്റൊരു പിഐഒ ആൽവെൻ, മൻമോഹൻ സുരേന്ദ്ര പാണ്ഡ, അമാൻ സലിം ഷെയ്ഖ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.











