
തിരുവനന്തപുരം: സമാധി വിവാദത്തിലെ നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേസമയം, ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വന്നാലേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളിൽ ചതവ് ഉണ്ട്. എന്നാൽ, അവ മരണകാരണമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചതവുകൾ മൂലം അസ്ഥികൾ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗോപനു ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ലിവർ സിറോസിസ് ബാധിതനായിരുന്നു. ഹൃദയധമനികൾ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. കാലിൽ ഗുരുതരമായ നിലയിൽ അൾസറുണ്ടായിരുന്നു.
കഴിഞ്ഞ മാസം ഗോപന്റെ സമാധി സംബന്ധിച്ചു വലിയ വിവാദങ്ങൾ ഉയർന്നതിനു പിന്നാലെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ അസ്വഭാവികത ഒന്നും ഇല്ലെന്നു കണ്ടെത്തിയിരുന്നു. മരണകാരണം സംബന്ധിച്ച വ്യക്തതയ്ക്കാണു കൂടുതൽ പരിശോധന നടത്തിയത്.










