
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിച്ചു. സുഗന്ധദ്രവ്യങ്ങൾ കൊണ്ട് മൂടി പീഠത്തിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളജിലേക്ക് മാറ്റുന്ന മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ഗോപൻ സ്വാമിയുടേതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാകു. മൃതദേഹത്തിന് ചുറ്റും സുഗന്ധദ്രവ്യങ്ങൾക്ക് പുറമേ ഭസ്മവും വസ്ത്രങ്ങളുമുണ്ട്.
കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം കല്ലറയ്ക്കുള്ളിലുള്ളത് എന്നാണ് വിവരം. കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. നെഞ്ചു വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം കാണുന്നത്. കല്ലറയിൽ നിന്ന് മൃതദേഹംപുറത്തെടുക്കും. അതേസമയം, മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് തന്നെ നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം അഴുകിയിട്ടില്ലെങ്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റും.
പോസ്റ്റ്മോർട്ടം നടത്താനുള്ള പൊലീസ് സർജൻ അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, കല്ലറ പൊളിക്കാൻ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കളക്ടർ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്.










