ഇനിയടുത്ത് അമേരിക്കയിൽ എന്ത് ?

ഇതോടെ അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ കഴിഞ്ഞകുറച്ചുനാളുകളായി നിലനിന്നിരുന്ന ഭിന്നത മറനീക്കി പുറത്തുവന്നതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു...
ന്യൂയോര്‍ക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് തുടങ്ങിവെച്ച ആഗോള താരിഫ് യുദ്ധം ലോകസമ്പദ്ഘടനയെ തന്നെ പിടിച്ചുകുലുക്കിയതിന് തൊട്ടുപിന്നാലെ ട്രമ്പിന്റെ വിശ്വസ്തൻ കൂടിയായ ശതകോടീശ്വരൻ ഇലോൺ മസ്ക് സര്‍ക്കാരിൽ നിന്നും പടിയിറങ്ങുന്നു. ട്രമ്പ് ഭരണകൂടത്തിലെ കാര്യക്ഷമതാവകുപ്പിന്റെ മേധാവി സ്ഥാനത്തുനിന്നുമാണ് അദ്ദേഹം പടിയിറങ്ങുന്നത്. ട്രമ്പിന്റെ താരിഫ് കളികൾക്ക് യു.എസ്. വ്യാപാരകോടതി തടയിട്ടതിന് തൊട്ടുപിന്നാലെയാണ് മസ്ക് പടിയറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരൻ എന്ന നിലയിൽ ഷെഡ്യൂൾ ചെയ്തജോലികൾ പൂര്‍ത്തിയാക്കി താൻ പടിയിറങ്ങുന്നു എന്നാണ് മസ്ക് കഴിഞ്ഞദിവസം എക്സിൽ കുറിച്ചത്.
സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കായുള്ള ചെലവുകൾ കുത്തനെ കൂട്ടാനും ആഭ്യന്തരനികുതികൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് ട്രമ്പ് കൊണ്ടുവന്നത്. എന്നാൽ സർക്കാരിന്റെ അധികചെലവ് നിയന്ത്രിക്കാൻ ആവിഷ്‌കരിച്ച ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ പ്രവർത്തനലക്ഷ്യത്തെ തന്നെ തകർക്കുന്നതാണ് ട്രമ്പിന്റെ പുതിയബില്ലെന്ന് മസ്‌ക് പരിഹസിച്ചു. ബിൽ നിരാശാജനകമാണെന്നും യു.എസ്. ഗവൺമെന്റിന്റെ സാമ്പത്തികഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള ബില്ലാണിതെന്നും അദ്ദേഹം വിമർശിച്ചു. ബില്ലിന് ഒരേസമയം ബിഗ്, ബ്യൂട്ടിഫുൾ ആകാനാവില്ല. അതിലേതെങ്കിലും ഒന്നേ ആവാൻ പറ്റൂ എന്നും മസ്‌ക് പറഞ്ഞു. ഇതോടെ അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ കഴിഞ്ഞകുറച്ചുനാളുകളായി നിലനിന്നിരുന്ന ഭിന്നത മറനീക്കി പുറത്തുവന്നതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗോള കച്ചവടഭീമൻ സര്‍ക്കാരുമായി തെറ്റിഅകലുന്നത് ഓഹരിവിപണിക്ക് ശുഭസൂചകമല്ലെങ്കിലും കോടതിയിൽ നിന്നും ട്രമ്പിനേറ്റ തിരിച്ചടി നിക്ഷേപകര്‍ക്ക് വലിയ ആവേശമാണ് പകര്‍ന്നുനൽകുന്നത്. അതിന്റെ അനുരണനങ്ങൾ യു.എസ് വിപണിയിൽ മന്ദഗതിയിലാണ് പ്രതിഫലിച്ചതെങ്കിലും ഏഷ്യൻ വിപണികളെല്ലാം ഉഷാറിലാണ് കച്ചവടം ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഇതെത്രനാൾ തുടരും എന്നത് ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്.
Photo Courtesy - Google










