സാദ്ധ്യത തള്ളാതെ കേന്ദ്രഏജൻസി

ഇക്കുറി അവര്‍ നിനച്ചിരിക്കാത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. സിന്ധു നദീജല കരാര്‍ ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കിയതോടെ ...
ന്യൂഡെൽഹി : കണ്ണിന് കണ്ണ്, പല്ലിന് പല്ല് അങ്ങിനൊരു തിരിച്ചടിയാണ് പാകിസ്താൻ പ്രതീക്ഷിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ അതേനാണയത്തിൽ മറുപടി നൽകുമെന്ന് പ്രതീക്ഷിച്ച് പാക് ഭീകരര്‍ ഇന്ത്യൻ ആര്‍മിയുടെ ഭാഗത്തുനിന്നും ഒരു സര്‍ജ്ജിക്കൽ സ്ട്രൈക്കോ കശ്മീര്‍ ഇളക്കിമറിക്കുന്ന മാസ് ഓപറേഷനോ ആണ് പ്രതീക്ഷിച്ചിരുന്നത്. അങ്ങിനെ സംഭവിച്ചിരുന്നു എങ്കിൽ പഹൽഗാം അക്രമത്തിൽ പാക്സര്‍ക്കാരിനോ സൈന്യത്തിനോ ബന്ധമില്ല എന്ന പതിവുവാദം നിരത്തി അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണ തേടാമായിരുന്നു. എന്നാൽ ഇക്കുറി അവര്‍ നിനച്ചിരിക്കാത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. സിന്ധു നദീജല കരാര്‍ ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കിയതോടെ ഇനിയെന്ത് എന്ന ചിന്തയിൽ അവര്‍ പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ കുടിവെള്ളം മുട്ടിയതോടെ സ്വന്തം നിലനിൽപ്പ് തന്നെ പാകിസ്താന് ഒരു ചോദ്യചിഹ്നമായി മാറി.
അതേസമയം, വരുംദിവസങ്ങളിൽ കടുത്ത സൈനികനടപടികളും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് അവര്‍ ഭയക്കുന്നു. കൂനിൻമേൽ കുരുപോലെ ഇനിയൊരു പ്രഹരം കൂടി താങ്ങാനുള്ള ശേഷി പാകിസ്താനില്ല. കുറച്ചുനാളായി ഒളിഞ്ഞുംതെളിഞ്ഞും നടത്തിയിരുന്ന ഭീകരവാദപ്രവര്‍ത്തനങ്ങൾ വീണ്ടും മറനീക്കി പുറത്തുവന്നത് തത്വത്തിൽ തിരിച്ചടി ആയിരിക്കുന്നത് അന്നാട്ടിലെ സാധാരണക്കാര്‍ക്കാണ്. ഇന്ത്യയിൽ നിന്നുള്ള സൈനികആക്രമണം പോയിട്ട് ഒരു സര്‍ജ്ജിക്കൽ സ്ട്രൈക്ക് പോലും താങ്ങാനുള്ള ശേഷി പാകിസ്താന് ഇല്ലെന്നിരിക്കെ ഇനി അടുത്തെന്ത് എന്നോര്‍ത്ത് വീര്‍പ്പുമുട്ടുകയാണ് പാകിസ്താൻ ജനങ്ങൾ.
അതേസമയം, നദീജല കരാര്‍ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് പാക് ഭീകരര്‍ ഇന്ത്യയിൽ വീണ്ടും അട്ടിമറി നീക്കങ്ങൾ നടത്താനുള്ള സാദ്ധ്യത കേന്ദ്രം തള്ളുന്നില്ല. രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ ഏറെ കരുതലോടെയാണ് ഇന്ത്യ ഇപ്പോൾ മുന്നോട്ടുപോകുന്നത്. രാജ്യത്തെ റെയിൽവേ നെറ്റുവര്‍ക്കുകളും വൻകിട പവര്‍ പ്രോജക്ടുകളുമൊക്കെ ഭീകരര്‍ ലക്ഷ്യമിട്ടേയ്ക്കാമെന്ന് ഇന്റലിജൻസ് സംവിധാനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിൽ ഇന്റേണൽ സെക്യൂരിറ്റി വിംഗിന്റെ പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്താനും വിമാനസര്‍വ്വീസുകളിൽ സെക്യൂരിറ്റി വര്‍ദ്ധിപ്പിക്കാനും കേന്ദ്രം നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്.
Photo Courtesy - Google











