12:37pm 01 May 2026
NEWS
നാണം കെട്ട് മരുമകനും സംഘവും
ആസ്വദിച്ച് മന്ത്രിപുംഗവൻമാര്‍ & കോ.

22/05/2025  09:33 AM IST
News Bureau
മരുമോന്റെ അമളി
HIGHLIGHTS

തദ്ദേശസ്വയംഭരണവകുപ്പിന് കേന്ദ്രം നൽകിയ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്മാര്‍ട്സിറ്റി റോഡിന്റെ ക്രെഡിറ്റ് എടുക്കുന്ന കാര്യത്തിലും റിയാസ് ഇതുപോലെ മത്സരിച്ചിരുന്നു. ഇതിൽ മന്ത്രി എം.ബി.രാജേഷ് ഉൾപ്പെടെയുള്ളവര്‍... 

തിരുവനന്തപുരം : എൻ.എച്ച്. 66 ലെ തകരാറുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിട്ടിയെ കുറ്റം പറയുന്ന സി.പി.എം. നേതാക്കളിൽ പലരും ഉള്ളുകൊണ്ട് സന്തോഷത്തില്‍. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളിൽ ക്രെഡിറ്റ് എടുക്കാനും അക്കാര്യം സോഷ്യൽമീഡിയ ഹാന്റിലുകളിലൂടെ മാലോകരോട് വിളിച്ചുപറയാനും മത്സരിക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനുള്ള അടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത് എന്നാണ് സി.പി.എമ്മിലെ ഒരുവിഭാഗം നേതാക്കൻമാരുടെ അടക്കം പറച്ചിൽ. സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയപാത നിര്‍മ്മാണത്തിന്റെ 25 ശതമാനവും പണവും സംസ്ഥാനമാണ് നൽകുന്നത് എന്നാണ് മുഹമ്മദ് റിയാസും ടീമും ഇത്രയുംനാൾ പറഞ്ഞുകൊണ്ടിരുന്നത്. പദ്ധതിയുടെ മേൽനോട്ടവും നിര്‍വഹണവും താനുൾപ്പെടുന്ന സംസ്ഥാനസംഘം നേരിട്ട് വിലയിരുത്തുന്നുണ്ടന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. 
         എന്നാൽ പദ്ധതിയുടെ നിര്‍മ്മാണചിലവ് പൂര്‍ണ്ണമായും കേന്ദ്രമാണ് നൽകുന്നത്. സ്ഥലം ഏറ്റെടുക്കുന്ന തുകയുടെ 25 ശതമാനം മാത്രമാണ് സംസ്ഥാനവിഹിതം. ഇതിനായി സംസ്ഥാനം 5000ഓളം കോടിരൂപ ചിലവിടുന്നുണ്ട്. എന്നാൽ ഇതേപദ്ധതിക്ക് കേന്ദ്രം ചിലവിടുന്നത് 15000 കോടിക്ക് മുകളിലാണ്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ദേശീയപാതവികസനം സംസ്ഥാനസര്‍ക്കാരിന്റെ ക്രെഡിറ്റിൽ കൊണ്ടുവരാൻ റിയാസ് ശ്രമിക്കുന്നത്. ഇതിന് മുഖ്യമന്ത്രിയുടെ പിന്തുണയുമുണ്ട്. അദ്ദേഹത്തെ എതിര്‍ക്കാൻ ഭയമുള്ള നേതാക്കൻമാരാരും എതിര്‍സ്വരം ഉയര്‍ത്തുന്നില്ല എന്നതും റിയാസിന് അനുഗ്രഹമായിരുന്നു. 
         എന്നാൽ നിര്‍മ്മാണത്തിലെ അപാകത കാരണം റോഡ് പൊളിഞ്ഞതോടെ എല്ലാം കേന്ദ്രത്തിന്റെ പദ്ധതിയാണെന്നും സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞ് റിയാസും സംഘവും തടിയൂരി. തദ്ദേശസ്വയംഭരണവകുപ്പിന് കേന്ദ്രം നൽകിയ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്മാര്‍ട്സിറ്റി റോഡിന്റെ ക്രെഡിറ്റ് എടുക്കുന്ന കാര്യത്തിലും റിയാസ് ഇതുപോലെ മത്സരിച്ചിരുന്നു. ഇതിൽ മന്ത്രി എം.ബി.രാജേഷ് ഉൾപ്പെടെയുള്ളവര്‍ കടുത്ത അതൃപ്തിയിലാണ്. പക്ഷേ, മുഖ്യന്റെ മരുമകൻ എന്ന നിലയിൽ എല്ലാത്തിലും എഡ്ജ് ലഭിക്കുന്ന റിയാസ് ഏകപക്ഷീയമായി മുന്നോട്ട് പോവുകയായിരുന്നു. ഏതായാലും ദേശീയപാതയിൽ കിട്ടിയ തിരിച്ചടി മുഹമ്മദ് റിയാസിന്റെ പൊയ്മുഖം വെളിവാക്കിയെന്ന് സി.പി.എം. നേതാക്കളിൽ ചിലരെങ്കിലും അടക്കം പറയുന്നുണ്ട്. റിയാസിനെ എയറിലാക്കി ട്രോളൻമാര്‍ പടച്ചുവിടുന്ന ഫലിതങ്ങൾ മന്ത്രിസഭയിലെ ചില അംഗങ്ങൾ ഉൾപ്പെടെ ആസ്വദിക്കുന്നുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img