അമ്പുകൊണ്ട അവസ്ഥയിൽ രാഹുൽ

നേരത്തേതന്നെ കോൺഗ്രസ് പാകിസ്ഥാൻ അനുകൂലപാര്‍ട്ടിയാണെന്ന ആക്ഷേപമുണ്ട്. അത് കൂടുതൽ ബലപ്പെടും. അതില്ലാതാക്കാൻ...
ന്യൂഡെൽഹി : കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിക്കുക, അങ്ങിനെ വരുമ്പോൾ ഒരു വെടിക്ക് രണ്ടുപക്ഷി. ബി.ജെ.പിയുടെ പുതിയ തന്ത്രത്തിൽ അക്ഷരാര്‍ത്ഥത്തിൽ വെട്ടിലായിരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ഓപറേഷൻ സിന്ദൂര്‍ വിഷയത്തിലുൾപ്പെടെ സ്വന്തം പ്രസ്ഥാനത്തെ വെട്ടിലാക്കി കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച തിരുവനന്തപുരം എം.പി. ഡോ. ശശി തരൂരിന്റെ നേതൃത്വത്തിൽ പുതിയ വിദേശപര്യടന ടീമിനെ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്ഥാൻ എന്ന തീവ്രവാദരാജ്യത്തെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനും രാജ്യത്തിന്റെ നിലപാട് ലോകത്തെ അറിയിക്കാനുമാണ് പുതിയ ടീമിനെ നിയോഗിച്ചിരിക്കുന്നത്. യു.എസ്., യു.കെ. തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള എം.പിമാരുടെ പ്രതിനിധി സംഘത്തിൽ ശശി തരൂര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, ജോൺ ബ്രിട്ടാസ് തുടങ്ങി ഏഴ് എം.പിമാര്‍ ഉണ്ടാകും.
രാജ്യത്തിന് വേണ്ടി ഒരു പ്രതിനിധി സംഘത്തെ അയക്കുമ്പോൾ അതിൽ നിന്നും വിട്ടുനിൽക്കാൻ കോൺഗ്രസിന് സാധിക്കില്ല. സഹകരിക്കാതിരുന്നാൽ തങ്ങൾ രാജ്യവിരുദ്ധരാണെന്ന് മുദ്രകുത്തപ്പെടും. നേരത്തേതന്നെ കോൺഗ്രസ് പാകിസ്ഥാൻ അനുകൂലപാര്‍ട്ടിയാണെന്ന ആക്ഷേപമുണ്ട്. അത് കൂടുതൽ ബലപ്പെടും. അതില്ലാതാക്കാൻ കോൺഗ്രസിന് സഹകരിച്ചേ മതിയാകൂ. ഇവിടെ ചെകുത്താനും കടലിനും നടുവിലായി എന്ന അവസ്ഥയിലാണ് കോൺഗ്രസ്. അതേസമയം, നേരത്തെ തന്നെ പാര്‍ട്ടിയുമായി ഉരസിനിൽക്കുന്ന തരൂര്‍ തന്നെ സംഘത്തെ നയിക്കുമ്പോൾ അത് പരോക്ഷമായി അദ്ദേഹത്തിന് ബി.ജെ.പിയിലേക്കുള്ള ക്ഷണം കൂടിയാണ്. വിദേശകാര്യപാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാൻ എന്ന നിലയ്ക്കാണ് തരൂരിനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നതെങ്കിലും ഉള്ളിന്റെയുള്ളിലെ സ്കീം വേറെയാണ് എന്നാണ് ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ലഭിക്കുന്ന വിവരം. ഇത് തരൂരിന് വേണ്ടിയുള്ള ഓപറേഷൻ താമരയാണെന്നുപോലും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
Photo Courtesy - Google











