05:53am 22 April 2025
NEWS
നിങ്ങളിട്ടാൽ അത് വെറും വള്ളിനിക്കര്‍
ഞങ്ങളിട്ടാൽ അത് ബര്‍മുഡയാകും !

18/03/2025  07:23 AM IST
News Desk
പാര്‍ട്ടിയെന്നാൽ ഞാൻ
HIGHLIGHTS

മുൻമുഖ്യമന്ത്രിമാരായ ഇ.കെ. നയനാരും കെ. കരുണാകരനും തമ്മിലുണ്ടായിരുന്ന വ്യക്തിബന്ധവും ചിലര്‍ എടുത്തുപറയുന്നുണ്ട്. കോൺഗ്രസ് പാളയത്തിൽ നിന്നാണ് വിമര്‍ശനങ്ങൾ അധികവും ഉയരുന്നതെങ്കിലും സി.പി.എമ്മിലെ ഇ.പി. അനുകൂലപക്ഷം 

തിരുവനന്തപുരം : രാഷ്ട്രീയമുള്ള രണ്ടുപേര്‍ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഡെൽഹികേരളഹൗസിൽ വെച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാസീതാരാമനെ കണ്ടതുമായി ബന്ധപ്പെട്ട് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ച ആക്ഷേപത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാദം ന്യായമാണ് എന്ന പൊതുവിലയിരുത്തലാണ് എല്ലാവര്‍ക്കുമുള്ളത്. എന്നാൽ ഇതേ പിണറായി പ്രതിനിധാനം ചെയ്യുന്ന സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് ഇ.പി. ജയരാജൻ നിര്‍മ്മലാസീതാരാമൻ പ്രതിനിധാനം ചെയ്യുന്ന അതേ ബി.ജെ.പിയുടെ മുതിര്‍ന്നനേതാവും മുൻകേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കറിനെ കണ്ടത് മഹാഅപരാധമായത് എങ്ങിനെ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. 
          നിങ്ങളിട്ടാൽ വള്ളിനിക്കര്‍‌ ഞങ്ങളിട്ടാൽ ബര്‍മുഡ എന്നത് സി.പി.എമ്മിന്റെ പ്രഖ്യാപിത നയമാണെന്ന് ട്രോളൻമാര്‍ പരിഹസിക്കുകയും ചെയ്തു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നേതാക്കൻമാര്‍ കൂടിക്കാഴ്ച നടത്തുന്നതും വ്യക്തിപരമായ സൗഹൃദം നിലനിര്‍ത്തുന്നതും നല്ലകാര്യമാണ്. എന്നാൽ എല്ലാത്തിനേയും തരാതരം പോലെ തങ്ങൾക്കനുസൃതമായ രീതിയിൽ വളച്ചൊടിക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും വിമര്‍ശകര്‍ പറയുന്നു. മുൻമുഖ്യമന്ത്രിമാരായ ഇ.കെ. നയനാരും കെ. കരുണാകരനും തമ്മിലുണ്ടായിരുന്ന വ്യക്തിബന്ധവും ചിലര്‍ എടുത്തുപറയുന്നുണ്ട്. കോൺഗ്രസ് പാളയത്തിൽ നിന്നാണ് വിമര്‍ശനങ്ങൾ അധികവും ഉയരുന്നതെങ്കിലും സി.പി.എമ്മിലെ ഇ.പി. അനുകൂലപക്ഷം അതേറ്റ് പിടിക്കുന്നുണ്ട്. 
          പാര്‍ട്ടിയിൽ പിണറായി ചെയ്യുന്നതും പറയുന്നതുമെല്ലാം ശരി, മറ്റുള്ളവര്‍ക്ക് അതൊന്നും പാടില്ല എന്ന സിദ്ധാന്തം ശരിയല്ലെന്നും അവര്‍ പരോക്ഷമായി വാദിക്കുന്നുണ്ട്. ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാര്‍ട്ടി കോൺഗ്രസ്സിന് പിന്നാലെ പിണറായിവിരുദ്ധവികാരം കൂടുതൽ കേന്ദ്രങ്ങളിൽ നിന്നും മറനീക്കി പുറത്തുവരുമെന്നും രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img