03:18am 15 May 2025
NEWS
അഹങ്കാരം ആവോളം
ആര്‍ഭാടം അനാവശ്യത്തിന്
എതിര്‍പ്പുള്ളവര്‍ കടക്ക് പുറത്ത്...

21/04/2025  08:53 AM IST
News Bureau
എന്താ കഥ !
HIGHLIGHTS

ആശമാര്‍ക്ക് ന്യായമായ കൂല നൽകാൻ നിവര്‍ത്തിയില്ലെന്ന് പറയുന്ന അതേ ആൾക്കാര്‍ തന്നെയാണ് ഇതെല്ലാം ഒപ്പിട്ടിരിക്കുന്നത്... 

തിരുവനന്തപുരം:  ആരെന്ത് പറഞ്ഞാലും കരഞ്ഞാലും തീരുമാനം തീരുമാനം തന്നെയാണ്. കാരണം എല്ലാം തീരുമാനിച്ചിരിക്കുന്നത് ‘കാരണഭൂതൻ’ എന്നറിയപ്പെടുന്ന സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും 150 കോടി രൂപ ചിലവിട്ടുള്ള വിപുലമായ ആഘോഷപരിപാടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുകയാണ്. ഇതിലൂടെ അധികാരത്തിൽ ഒൻപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി വിജയനും കൂട്ടരും ലക്ഷ്യമിടുന്നത് 2021ലെ ഹാട്രിക് വിജയമാണ്. പക്ഷേ, അതിനായി ഖജനാവിൽ നിന്നും കോടികൾ ഇങ്ങിനെ പൊടിക്കണോ എന്ന ചോദ്യത്തിന് മാത്രം ആര്‍ക്കും ഉത്തരമില്ല. വിമര്‍ശനങ്ങളെ വികസനകാര്‍ഡ് ഇറക്കി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം. 
          മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യബോർഡുകളാണ് സംസ്ഥാന വ്യാപകമായി ഉയർത്തപ്പെടുന്നത്. എല്ലാം മുഖ്യന്റെ നേട്ടം എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതത്രേ. ഇതിന് മാത്രം ചെലവ് 15 കോടിയിലേറെയാണ്. ഇവയുടെ ഡിസൈനിങ്ങിന് മാത്രം പത്തുലക്ഷം രൂപയാണ് ചെലവ്. ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കാൻ മൂന്നുകോടി മുപ്പത് ലക്ഷം. റെയിൽവെ, കെ.എസ്.ആർ.ടി.സി. എന്നിവിടങ്ങളിൽ പരസ്യം നൽകാൻ ഒരു കോടി. ഇങ്ങനെ വാർഷികാഘോഷത്തിന്റെ പരസ്യപ്രചാരണത്തിന് മാത്രമായി ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപയാണ്. ആശമാര്‍ക്ക് ന്യായമായ കൂല നൽകാൻ നിവര്‍ത്തിയില്ലെന്ന് പറയുന്ന അതേ ആൾക്കാര്‍ തന്നെയാണ് ഇതെല്ലാം ഒപ്പിട്ടിരിക്കുന്നത് എന്നോര്‍ക്കണം. 
          ജില്ലകൾ തോറും ശീതീകരിച്ച പന്തലുകൾ ഒരുക്കാൻ മൂന്നുകോടിയോളം രൂപയാണ് ചെലവാക്കുന്നത്. ടൂറിസം വകുപ്പിന്റെ സ്റ്റാളിനായി ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപ. ജില്ലാതല യോഗങ്ങൾക്കായി 42 ലക്ഷവും സാസ്‌കാരിക പരിപാടികൾക്കായി 2 കോടി പത്തുലക്ഷവും ധനവകുപ്പ് വകയിരുത്തിയിട്ടുണ്ട്. ധൂർത്തെന്ന ആരോപണങ്ങൾ നിലനിൽക്കുമ്പോഴും വിശാലമായ പ്രോഗ്രസ് കാർഡ് ഇറക്കിയാണ് പ്രതിരോധം. സംഘടനാ ശേഷിയും പ്രതിപക്ഷത്തെ തമ്മിലടിയും വഴി ഭരണവിരുദ്ധവികാരം മറികടന്ന് മൂന്നാം പിണറായി സർക്കാർ എന്ന കണക്കുകൂട്ടലിലാണ് സി.പി.എം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img