ആരാണ് ആ നേതാവെന്ന് ചോദ്യം ...

എമ്പുരാൻ വിവാദം കത്തിനിൽക്കുന്ന സമയം ആയതിനാൽ ആരും ആ വഴിക്ക് ചിന്തിക്കാനോ രാഷ്ട്രീയവിഴുപ്പലക്കലിന് മുതിരുകയോ ചെയ്തില്ല
തിരുവനന്തപുരം : ഗോകുലം ഗ്രൂപ്പ് ചെയര്‍മാൻ ഗോകുലം ഗോപാലൻ ഇ.ഡി. കുടുക്കിൽപ്പെടാൻ കാരണം ബി.ജെ.പിയിലെ ഒരു ഉന്നത നേതാവ് തന്നെ ! പ്രസ്തുത നേതാവിനോട് ഗോപാലനുള്ള വിരോധത്തിന് മറുപണി കൊടുത്തപ്പോൾ അത് എമ്പുരാന്റെ അക്കൗണ്ടിൽ ചിത്രീകരിക്കപ്പെട്ടെന്ന് മാത്രം. എന്നാൽ ആരാണ് ആ നേതാവ് എന്നതുമാത്രം ഇപ്പോഴും ദുരൂഹമായി തുടരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലസ്ഥാനത്തെ ബി.ജെ.പി. ക്യാമ്പിൽ ഇത്തരം ചര്‍ച്ചകൾ തകൃതിയായി മുന്നേറുന്നതായാണ് വിവരം. എന്നാൽ ഇതേക്കുറിച്ച് ആരും പരസ്യപ്രതികരണങ്ങൾക്ക് തയ്യാറാകുന്നില്ലെന്ന് മാത്രം.
ലഭ്യമാകുന്ന വിവരങ്ങൾ ചേര്‍ത്തുവെച്ച് വായിക്കുകയാണെങ്കിൽ ബി.ജെ.പി. സംസ്ഥാനജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രനാണ് ഗോകുലം ഗോപാലനെതിരെ നീങ്ങിയത് എന്ന് സ്വാഭാവികമായും അനുമാനിക്കേണ്ടി വരും. ശോഭ സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്താതിരിക്കാൻ ഗോപാലൻ ചില തന്ത്രങ്ങൾ പയറ്റിയെന്നും ബി.ജെ.പി. കേന്ദ്രഘടകത്തിൽ സ്വാധീനമുള്ള പ്രമുഖനാണ് അദ്ദേഹത്തിന്റെ പിന്നിലെന്നും ചില വിവരങ്ങളുണ്ട്. ഇത് മനസ്സിലാക്കിയ ശോഭ ഒരു മറുപണി കൊടുക്കാൻ കാത്തിരിക്കുകയായിരുന്നത്രേ. ഈ സാഹചര്യത്തിലാണ് ഗോകുലം ഗ്രൂപ്പുമായി ബന്ധപ്പെട്ട ചില രഹസ്യവിവരങ്ങൾ ശോഭയ്ക്ക് കിട്ടിയതെന്നും അവര്‍ അത് ഫലപ്രദമായി ഉപയോഗിച്ചു എന്നുമാണ് ലഭ്യമാകുന്ന സൂചനകൾ.
എന്നാൽ എമ്പുരാൻ വിവാദം കത്തിനിൽക്കുന്ന സമയം ആയതിനാൽ ആരും ആ വഴിക്ക് ചിന്തിക്കാനോ രാഷ്ട്രീയവിഴുപ്പലക്കലിന് മുതിരുകയോ ചെയ്തില്ല. ഏതായാലും വരും ദിവസങ്ങളിൽ ഇത് ബി.ജെ.പിക്കുള്ളിൽ ചര്‍ച്ചകൾക്ക് വഴിമരുന്നിടും എന്നുറപ്പാണ്. പാര്‍ട്ടിയെ സഹായിക്കുന്ന വ്യവസായികളെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ കൈവിടരുതെന്ന അഭിപ്രായമാണ് ഒരുവിഭാഗത്തിനുള്ളത്. എന്നാൽ നിയമം നിയമത്തിന്റെ വഴിക്കുപോകുമ്പോൾ പാര്‍ട്ടിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന വിലയിരുത്തലുകളും വരുന്നുണ്ട്.
Photo Courtesy - Google