06:40pm 10 February 2026
NEWS
ജോസ് മോൻ പോരേ പോര...
വീണാ ജോര്‍ജ്ജ് എന്തിന് ?
അടുത്ത നടപടി കടുത്തത് !

23/03/2025  08:59 AM IST
News Bureau
അടുത്ത് എന്ത് ?
HIGHLIGHTS

ആദ്യപടിയായി അവര്‍ ഒരുവെടി പൊട്ടിച്ചുകഴിഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തെ പാടേതള്ളിപ്പറഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ കഴിഞ്ഞദിവസം സഭ പുറപ്പെടുവിച്ചു 

കോട്ടയം : ജോസ് മോൻ പോര... മാണി സാറിന് ശേഷം നമുക്കൊരാൾ ഇല്ലാതായിപ്പോയി. വീണാജോര്‍ജ്ജ് അവിടുണ്ട്. പക്ഷേ, പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എല്ലാം അവര് തീരുമാനിക്കും, അവര് തന്നെ നടപ്പാക്കും. നമ്മൾ വെറും കാഴ്ചക്കാരായി നിൽക്കുന്നതിൽ അര്‍ത്ഥമില്ല. കത്തോലിക്കാസഭയുടെ പൊതുവികാരം ഇങ്ങിനെയാണ് മാറിമറിയുന്നത്. ഈ സാഹചര്യത്തിൽ ഇടതുപക്ഷം ഇനിയൊരുടേം കൂടി വരേണ്ടതില്ല എന്നാണ് സഭയുടെ പരമോന്നതൻമാര്‍ ചിന്തിക്കുന്നത്. ആദ്യപടിയായി അവര്‍ ഒരുവെടി പൊട്ടിച്ചുകഴിഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തെ പാടേതള്ളിപ്പറഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ കഴിഞ്ഞദിവസം സഭ പുറപ്പെടുവിച്ചു. ഇത് എല്ലാ പള്ളികളിലും ഇന്ന് വായിച്ചു. 
          നാടിനെ മദ്യത്തിൽ മുക്കികൊല്ലാനാണ് സര്‍ക്കാരിന്റെ തീരുമാനം. വരുമാനം മാത്രം ലക്ഷ്യമിട്ട് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോൾ വന്നുഭവിക്കുന്ന സാമൂഹികവിപത്ത് കണ്ടില്ലെന്ന് നടിക്കാനാകില്ല. എലപ്പുള്ളി ബ്രൂവറി സ്ഥാപിക്കുന്നതും ഐ.ടി. പാര്‍ക്കുകളിൽ മദ്യശാലകൾ തുടങ്ങുന്നതും ഗുണപരമായ നീക്കമായി കാണാൻ സാധിക്കില്ല – സര്‍ക്കുലിറിലെ പ്രസക്തഭാഗങ്ങളുടെ രത്നച്ചുരുക്കം ഇങ്ങിനെ വായിക്കാം. മദ്യത്തിന്റെ പേരിലാണ് സഭ സര്‍ക്കാരിനോട് കൊമ്പ് കോര്‍ക്കുന്നതെങ്കിലും അതിനപ്പുറം വിശാലമായ രാഷ്ട്രീയകാഴ്ചപ്പാട് ഇതിന് പിന്നിലുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് സമരപരിപാടികൾ സംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അവര്‍ പരിശോധിക്കുന്നുണ്ട് എന്നാണ് വിവരം. ‌ 
        അതേസമയം, ഇടതിനെ പിണറക്കി വലതിനൊപ്പം നിന്നാലും ആരാണ് സഭയുടെ മുഖം എന്ന ചോദ്യം പിന്നെയും ബാക്കിയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഉമ്മൻചാണ്ടിയുടെ കാലശേഷം പൊതുസ്വീകാര്യനായ ഒരു നേതാവ് യു.ഡി.എഫ്. പാളയത്തിൽ ഇല്ല. ആകെയുള്ളത് ബെന്നി ബഹന്നാൻ മാത്രമാണ്. പക്ഷേ, അവിടെയും ഗ്രൂപ്പിസ‍ം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുന്നണിക്ക് വെല്ലുവിളിയാണ്. എന്തൊക്കെ പ്രതിസന്ധികളുണ്ടെങ്കിലും സഭയ്ക്കും അദ്ധ്യക്ഷൻമാര്‍ക്കും യു.ഡി.എഫിൽ ലഭിക്കുന്ന സ്വീകാര്യത എൽ.ഡി.എഫിൽ ഇല്ല എന്നതാണ് പൊതുവികാരം. ഈ സാഹചര്യത്തിൽ പിണറായിയുടെ ഹാട്രിക് തടയനാണ് സഭയുടെ നീക്കം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img