
ഭോപ്പാൽ ∙ ജില്ലാ ആശുപത്രിയിലെ നവജാതശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) വാമർ മെഷീന് തീപിടിച്ച് ഒരു കുഞ്ഞിന് ദാരുണാന്ത്യം. പൊള്ളലേറ്റ മറ്റ് രണ്ട് നവജാതശിശുക്കൾ ചികിത്സയിലാണ്. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ശനിയാഴ്ചയാണ് സംഭവം.
വാമർ മെഷീന്റെ ഫിലമെന്റിൽനിന്നുണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. തീ പടർന്നതോടെ ആശുപത്രി ജീവനക്കാർ ഉടൻ തന്നെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി.
അപകടത്തിൽ പൊള്ളലേറ്റ മൂന്ന് കുഞ്ഞുങ്ങൾക്കും ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ജബൽപുരിലെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നതായി ആശുപത്രി സിവിൽ സർജൻ കാഞ്ചൻ ദുബെ പറഞ്ഞു.
കുഞ്ഞുങ്ങളിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ശസ്ത്രക്രിയ ആവശ്യമായിരുന്നെങ്കിലും ചിന്ദ്വാരയിൽ ശിശുരോഗ ശസ്ത്രക്രിയാ വിദഗ്ധന്റെ സേവനം ലഭ്യമല്ലാത്തതിനാലാണ് ജബൽപുരിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ജബൽപുരിലെത്തിച്ച കുഞ്ഞ് ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
അതേസമയം, എൻഐസിയുവിൽ തീപിടിത്തമുണ്ടായതിന്റെ കാരണം കണ്ടെത്താൻ ആശുപത്രി അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. സംഭവത്തിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് ഉമങ് സിംഘാർ, രോഗികളുടെ ജീവന് തന്നെ ആശുപത്രികൾ ഭീഷണിയാകുന്ന സാഹചര്യമാണെന്ന് വിമർശിച്ചു.










