
ദോഹ: ഖത്തർ റെയിൽവേ കമ്പനിയുടെ (ഖത്തർ റെയിൽ) പുതിയ ഡയറക്ടർ ബോർഡ് ആദ്യ യോഗം ചേർന്നു. ഗതാഗത മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ താനിയുടെ അധ്യക്ഷതയിൽ കമ്പനി ആസ്ഥാനത്തായിരുന്നു യോഗം. യോഗത്തിൽ എൻജിനീയർ ജാസിം മുഹമ്മദ് അൽ അൻസാരിയെ കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) നിയമിച്ചു. ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ സുബൈക്ക് പകരക്കാരനായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.
2012 ജനുവരിയിൽ ഖത്തർ റെയിലിൽ ചേർന്ന എൻജി. അൽ അൻസാരി, നേരത്തെ ചീഫ് ഓഫ് പ്രോഗ്രാം ഡെലിവറി ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റി മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ), മകീൻ ഹോൾഡിംഗ് എന്നിവിടങ്ങളിൽ എൻജിനീയറിങ്, മെയിന്റനൻസ് മേഖലകളിൽ മികച്ച പ്രവർത്തന പരിചയമുള്ള അദ്ദേഹം ഖത്തർ സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ബിരുദം നേടിയ വ്യക്തിയാണ്.2011 മുതൽ ഖത്തർ റെയിലിനെ നയിച്ചിരുന്ന ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ സുബൈയുടെ സേവനങ്ങളെ യോഗം പ്രകീർത്തിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഖത്തറിന്റെ അഭിമാന പദ്ധതികളായ ദോഹ മെട്രോയും ലുസൈൽ ട്രാമും യാഥാർത്ഥ്യമായത്.നിശ്ചയിച്ച സമയത്തിന് ഒരു വർഷം മുമ്പ് (2019 മെയ്) ദോഹ മെട്രോയുടെ പ്രിവ്യൂ സർവീസ് ആരംഭിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ നേതൃപാടവത്തിന് ഉദാഹരണമാണ്.ഖത്തർ ലോകകപ്പിന്റെ വൻ വിജയത്തിൽ ദോഹ മെട്രോ വഹിച്ച പങ്ക് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.2024-ൽ യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്‌മെന്റിന്റെ (EFQM) 5-സ്റ്റാർ അംഗീകാരം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കമ്പനി സ്വന്തമാക്കി.
സുസ്ഥിരത, നവീകരണം, പരിസ്ഥിതി സൗഹൃദ ഗതാഗതം, ഖത്തറൈസേഷൻ (സ്വദേശിവൽക്കരണം) എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഖത്തർ റെയിലിനെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഡോ. അൽ സുബൈ നിർണ്ണായക പങ്ക് വഹിച്ചു.
വൈസ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫ ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുമായി ചേർന്ന് രാജ്യത്തിന്റെ ഗതാഗത മേഖലയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം.










