
രാജ്യത്ത് പുതിയ വാണിജ്യ ബാങ്കുകൾക്ക് അനുമതി നൽകാനുള്ള നീക്കവുമായി റിസർവ് ബാങ്ക്. പത്തു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയിൽ പുതിയ ബാങ്കുകൾക്ക് ലൈസൻസ് നൽകാനൊരുങ്ങുന്നത്. രാജ്യത്ത് വമ്പൻ ബാങ്കുകളുടെ എണ്ണം കൂട്ടി സാമ്പത്തിക വളർച്ചക്ക് കരുത്ത് പകരുക എന്ന കേന്ദ്രസർക്കാർ നിലപാടിന്റെ ചുവടുപിടിച്ചാണ് പുതിയ ബാങ്കുകൾക്ക് ലൈസൻസ് നൽകുന്നത്. ഇതോടെ രാജ്യത്തെ കോർപ്പറേറ്റ് ഭീമന്മാരായ റിലയൻസും അദാനി ഗ്രൂപ്പും ബാങ്കുകൾ തുടങ്ങുമോ എന്ന ചർച്ചകൾ രാഷ്ട്രീയ - ധനകാര്യ കേന്ദ്രങ്ങളിൽ സജീവമാണ്.
കോർപ്പറേറ്റുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും ((എൻ ബി എസ് സി) ബാങ്കുകൾ തുടങ്ങാൻ ലൈസൻസ് നൽകും എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ കേരളത്തിൽ നിന്നും പുതിയ വാണിജ്യ ബാങ്കുകൾ ഉദയം ചെയ്യാനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ നിന്നുള്ള എൻബിഎസികളായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം, മുത്തൂറ്റ് ഫിൻകോർപ് തുടങ്ങിയ ബാങ്കുകൾ ആരംഭിക്കാൻ നീക്കം നടത്തിയാൽ ലൈസൻസ് ലഭിക്കാനുള്ള സാധ്യതയുണ്ട്.
ബാങ്കിംഗ് മേഖലയിൽ വിദേശ നിക്ഷേപം വർധിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ ബാങ്കുകളിൽ 20ശതമാനം വിദേശ നിക്ഷേപം മാത്രമേ അനുവദിക്കുന്നുള്ളൂ. ലോകത്തിൽ തന്നെ കടുത്ത നിയന്ത്രണങ്ങളേയോടെ പ്രവർത്തിക്കുന്ന ബാങ്കിംഗ് സംവിധാനമാണ് ഇന്ത്യയുടേത്. കൂടുതൽ ഇളവുകൾ നൽകി ലോക ബാങ്കിംഗ് മേഖലയിലെ മറ്റു വമ്പൻ ശക്തികളോട് കിടപിടിക്കാൻ ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തെ പ്രാപ്തമാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.











