03:06am 15 May 2025
NEWS
നെറ്റിപ്പട്ടം പ്രൗഢിയും അലങ്കാരവും
09/04/2025  04:10 PM IST
ജി. കെ
നെറ്റിപ്പട്ടം പ്രൗഢിയും അലങ്കാരവും

ഉത്സവകാലമായാൽ മിക്കക്ഷേത്രങ്ങളിലും ആന എഴുന്നെള്ളിപ്പുണ്ടാകും. പറയെടുപ്പുണ്ടാകും. പകൽപ്പൂരങ്ങളിൽ, പ്രത്യേകിച്ചും തൃശൂർ പൂരത്തിന് ഗജവീരന്മാരുടെ വലിയ സംഗമം തന്നെയുണ്ട്. നിരന്നുനിൽക്കുന്ന ആനകളെ കാണാൻ എത്ര മനോഹരമാണ്. ആനകൾക്ക് ആനച്ചന്തം നൽകുന്നത് നെറ്റിപ്പട്ടമാണ്. ആനകളുടെ നെറ്റിയിൽ ചാർത്തുന്ന ആഭരണമായ നെറ്റിപ്പട്ടത്തിന്റെ രൂപത്തിലും ഒരുക്കങ്ങളിലും ഭംഗി പകരുന്നുണ്ടെങ്കിലും അത് രൂപപ്പെടുത്തുന്നതിൽ ചില ചിട്ടവട്ടങ്ങളുണ്ട്. ഓരോ കുമിളകൾക്കും ചന്ദ്രക്കലകൾക്കും ഓരോ സങ്കൽപ്പങ്ങളുണ്ട്.

ലക്ഷ്മി, സരസ്വതി, പാർവ്വതി, മൂലഗണപതി, നവഗ്രഹങ്ങൾ, ത്രിമൂർത്തികൾ, വിശ്വാമിത്രൻ, അഷ്ടവസുക്കൾ തുടങ്ങിയ ദേവസങ്കൽപ്പങ്ങളുടെ ഒത്തുചേരലും കൂടിയാണ് നെറ്റിപ്പട്ടത്തിൽ അടയാളപ്പെടുത്തുന്നത്. മുപ്പത്തിമുക്കോടി ദേവകളേയും ഉൾക്കൊള്ളുന്ന ഒരു മഹാക്ഷേത്രമാണ് നെറ്റിപ്പട്ടമെന്നതാണ് സങ്കൽപ്പം. കേരളത്തിന്റെ തനതായ, ശ്രേഷ്ഠമായ, പ്രൗഢഗംഭീരമായ ഒരലങ്കാരച്ചാർത്തും കൂടിയാണ് നെറ്റിപ്പട്ടം. കേരള ചരിത്രത്തിന്റെ പാരമ്പര്യത്തെപ്പോലും നെറ്റിപ്പട്ടം പ്രാധാന്യത്തോടെ നിലനിൽക്കുന്നു.

ആനകളുടെ ശിരസ്സിൽ കെട്ടുവാനാണ് നെറ്റിപ്പട്ടം ഉപയോഗിക്കുന്നതെങ്കിലും കുറഞ്ഞൊരു കാലമായി വീടുകളിൽ സ്വീകരണമുറികളും സ്റ്റാർ ഹോട്ടലുകളിലും ആഡംബരമായ ഓഫീസുകളിലും റിസോർട്ടിലും ഒക്കെ നെറ്റിപ്പട്ടം അലങ്കാരമായി ചാർത്തി വരുന്നുണ്ട്. നെറ്റിപ്പട്ടം മുൻകാലങ്ങളിൽ പരിചയസമ്പന്നരായവർ മാത്രമാണ് രൂപപ്പെടുത്തി നിർമ്മിച്ചിരുന്നതെങ്കിൽ ഇന്ന്, പല വീട്ടമ്മമാരും സ്വന്തമായി നെറ്റിപ്പട്ടം ഉണ്ടാക്കി വരുന്നു. ഒരു കൗതുകമെന്ന നിലയിലും ഫ്രണ്ട്‌സിന് സമ്മാനമായി നൽകാനുമൊക്കെയായിട്ടാണ് പലരും നെറ്റിപ്പട്ടം വീടുകളിൽ ഉണ്ടാക്കിതുടങ്ങിയിട്ടുള്ളതെങ്കിലും ചിലരാകട്ടെ ഇതിന്റെ വിപണി നല്ലൊരു വരുമാനമാർഗ്ഗമായി മാറ്റിയെടുത്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലുള്ള സുഹൃത്തുക്കൾക്ക് കയറ്റുമതി ചെയ്യുന്ന രീതിയിലേക്ക് വരെ ഈ വിപണി ഇന്ന് എത്തിച്ചേർന്നിട്ടുണ്ട്.

തിരുവല്ലയിലെ ചോയ്‌സ് സ്‌ക്കൂൾ അദ്ധ്യാപികയായ സുനിത ബിജു കഴിഞ്ഞ മൂന്ന് വർഷമായി നെറ്റിപ്പട്ടം ഉണ്ടാക്കുന്നുണ്ട്. ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നതിൽ പണ്ട് മുതലെ താൽപ്പര്യങ്ങളുണ്ടായിരുന്നതുകൊണ്ട് നെറ്റിപ്പട്ടത്തിനോടുള്ള കൗതുകം കൊണ്ട് സ്വന്തമായി വീട്ടിലേയ്ക്ക് എന്ന രീതിയിൽ ആദ്യം ഒരെണ്ണം ഉണ്ടാക്കിനോക്കി. അത് കണ്ടവരൊക്കെയും നല്ല അഭിപ്രായം പറഞ്ഞു. അവർക്കും ഇതുപോലെ ഒരെണ്ണം ഉണ്ടാക്കിതരുമോയെന്ന് ചിലർ ചോദിക്കുകയുണ്ടായി. അങ്ങനെ നെറ്റിപ്പട്ടം വർക്ക് തുടർന്നു. അപ്പോഴൊന്നും ഇതൊരു ബിസിനസ്സായി കൊണ്ടുപോകണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. പിന്നീട് ആവശ്യക്കാരുടെ എണ്ണം കൂടുതലായി വരുകയും കസ്റ്റമേഴ്‌സ് തന്നെ ഇത് ബിസിനസ്സായി കൊണ്ടുപോകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തപ്പോഴാണ് ആ രീതിയിലേക്ക് വന്നത്. - സുനിത ബിജു പറഞ്ഞു.

'ഹൈന്ദവ സംസ്‌ക്കാരത്തിന്റെ ഭാഗമായിട്ടുള്ള ഒന്നാണ് നെറ്റിപ്പട്ടമെങ്കിലും ഇപ്പോൾ ക്രിസ്ത്യൻ സമുദായക്കാരും വീടുകളിൽ നെറ്റിപ്പട്ടം ഒരലങ്കാരമായി വയ്ക്കാറുണ്ടെന്ന് സുനിത കൂട്ടിച്ചേർത്തു. അങ്ങനെ ആവശ്യപ്പെടുന്നവർ യേശുവിന്റെയോ മാതാവിന്റെയോ രൂപം നെറ്റിപ്പട്ടത്തിൽ വേണമെന്നും പറയാറുണ്ടത്രേ. ഇങ്ങനെ കസ്റ്റമൈസ് ചെയ്താണ് നെറ്റിപ്പട്ടം ആവശ്യക്കാർക്ക് നൽകുന്നതെന്നും സുനിത സൂചിപ്പിച്ചു.

ആനകൾക്ക് ചാർത്താനായി നെറ്റിപ്പട്ടത്തിന്റെ ഓർഡർ എപ്പോഴെങ്കിലും ലഭിച്ചിട്ടുണ്ടോ?

ഇല്ല. ഇതുവരെ ഓർഡർ വന്നിട്ടില്ല. എപ്പോഴെങ്കിലും അതിനൊരു അവസരം വന്നാൽ ചെയ്തുകൊടുക്കും.

നെറ്റിപ്പട്ടത്തിന് കൃത്യമായ അളവുകളും ലക്ഷണങ്ങളുമൊക്കെയുണ്ടോ?

ഉണ്ട്. കൃത്യമായ അളവും ഘടനയും എല്ലാമുണ്ട്. ഒരടി മുതൽ ആറ് അടിവരെയുള്ള നെറ്റിപ്പട്ടമാണ് സാധാരണയായി ചെയ്തുകൊണ്ടിരിക്കുന്നത്.

മെറ്റീരിയലിനെക്കുറിച്ച് പറയാമോ?

വെൽവെറ്റ് ക്ലോത്ത് ഉപയോഗിക്കും. ഫൈബർ മെറ്റീരിയലുകൾ കൊണ്ടാണ് ഞാൻ അധികവും ചെയ്യുന്നത്. മെറ്റൽ അങ്ങനെ ഉപയോഗിക്കാറില്ല.

നെറ്റിപ്പട്ടം ഉണ്ടാക്കാൻ പഠിച്ചതെങ്ങനെയാണ്? സ്വന്തം ആശയങ്ങൾ പ്രയോജനപ്പെടുത്താറുണ്ടോ?

ഞാൻ ആരുടെയും കൂടെ നിന്ന് പഠിച്ചതല്ല. തനിയെ പഠിച്ചതാണ്. യൂ ട്യൂബിന്റെ സഹായം തേടിയിട്ടുണ്ട്. പിന്നെ, ചിലപ്പോഴെങ്കലും എന്റെ ആശയങ്ങൾക്കനുസിച്ച് നെറ്റിപ്പട്ടം രൂപപ്പെടുത്തിയെടുക്കാറുണ്ട്. പുതുമയുള്ളതും കാണാൻ ഭംഗി നൽകുന്നതുമായ രീതിയിൽ ചെറിയ മാറ്റങ്ങളോടെ മോടിപിടിപ്പിക്കുന്നതിൽ ശ്രദ്ധിക്കാറുണ്ട്.

നെറ്റിപ്പട്ടം ഉണ്ടാക്കുന്നത് ആരെയെങ്കിലും പഠിപ്പിക്കാറുണ്ടോ?

ഇല്ല. ആരെയും പഠിപ്പിക്കാറില്ല. ഇത് പഠിക്കണമെന്നും പറഞ്ഞ് ആരും മുന്നോട്ടുവന്നിട്ടുമില്ല. നെറ്റിപ്പട്ടം ഉണ്ടാക്കിയെടുക്കുവാൻ അധികം ആളുകൾക്ക് താൽപ്പര്യം വരണമെന്നില്ലല്ലോ.

ഒരു നെറ്റിപ്പട്ടത്തിന്റെ വില സാധാരണ എത്രയാകും?

ആയിരം രൂപ മുതൽ പന്ത്രണ്ടായിരം രൂപ വരെയാകാം. അതിന് മുകളിലേക്കും വില വരാം.

നെറ്റിപ്പട്ടം പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണല്ലോ വെഞ്ചാമരം. ഉത്സവങ്ങൾക്ക് ആനയ്ക്ക് നെറ്റിപ്പട്ടം കെട്ടുന്നതുപോലെ തന്നെ വെഞ്ചാമരവും ആലവട്ടവും ഒപ്പം നിൽക്കുന്നു. വെഞ്ചാമരവും ആലവട്ടവും ഉണ്ടാക്കാറുണ്ടോ?

ഇതും ഉണ്ടാക്കണമെന്ന് മനസ്സിൽ തോന്നിയിട്ടുണ്ട്. എന്നാൽ, ഇതുവരെ ചെയ്തിട്ടില്ല. ആവശ്യക്കാരായി ആരും വന്നിട്ടുമില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് പഠിച്ചെടുത്ത് ഉണ്ടാക്കിയെടുക്കണമെന്ന് ആഗ്രഹമുണ്ട്.- സുനിത ബിജു അഭിപ്രായപ്പെട്ടു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.