
ജെറുസലേം: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിൽ കടന്നുകയറി ബന്ദികളാക്കിയ മുഴുവൻ ആളുകളെയും വിട്ടയക്കണമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇല്ലെങ്കിൽ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇസ്രയേലും അമേരിക്കയും ഗാസയിൽ സംയുക്ത നടപടി ആലോചിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
ഇസ്രയേൽ - ഹമാസ് ബന്ദി കൈമാറ്റം നടക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഭീഷണി. ഗാസയിൽ നരകത്തിന്റെ വാതിൽ തുറക്കുമെന്നാണ് നെതന്യാഹു ഭീഷണി മുഴക്കിയിരിക്കുന്നത്. ഞങ്ങൾക്ക് പൊതുവായൊരു പദ്ധതിയുണ്ട്. എന്നാലത് ഇപ്പോൾ പരസ്യമാക്കാനാവില്ല. അവർ ഒന്നൊഴിയാതെ എല്ലാ ബന്ദികളെയും മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ നരകത്തിന്റെ വാതിൽ തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരും- നെതന്യാഹു വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് നെതന്യാഹുവിന്റെ പരാമർശം.











