
കാഠ്മണ്ഡു: നേപ്പാളിൽ വലിയ മാറ്റങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പുതിയ സർക്കാർ തുടക്കത്തിൽ തന്നെ നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. 35 കാരനായ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നയിക്കുന്ന ഭരണകൂടം അധികാരമേറ്റ് ഒരുമാസം തികയുന്നതിന് മുമ്പ് തന്നെ രണ്ടു മന്ത്രിമാരാണ് രാജിവെക്കേണ്ടി വന്നത്. നിക്ഷേപ ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ആഭ്യന്തരമന്ത്രി സുദൻ ഗുരുങും, ഭാര്യയ്ക്ക് ഉയർന്ന പദവി വാഗ്ദാനം ചെയ്തെന്ന ആരോപണത്തെ തുടർന്ന് തൊഴിൽമന്ത്രി ദീപക് കുമാർ ഷായുമാണ് രാജിവെച്ചത്. ദീപക് കുമാർ ഷാ സത്യപ്രതിജ്ഞ ചെയ്ത് വെറും 13 ദിവസത്തിനകം തന്നെ പദവി ഒഴിയേണ്ടി വന്നു. അഴിമതിവിരുദ്ധ നിലപാടുമായി അധികാരത്തിലെത്തിയ സർക്കാരിന് ഇത് പ്രതിച്ഛായയ്ക്ക് തിരിച്ചടിയായി മാറി.
ഇതിനൊപ്പം, രാജ്യത്ത് വിലക്കയറ്റം കുതിച്ചുയരുകയാണ്. ഇന്ത്യ–നേപ്പാൾ അതിർത്തി വഴി സാധനങ്ങൾ കൊണ്ടുവരുന്നതിൽ കൊണ്ടുവന്ന പുതിയ നിയന്ത്രണവും ജനരോഷം ഉയർത്തി. 100 നേപ്പാളി രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ നിർബന്ധമാക്കിയ തീരുമാനം സാധാരണ ജനങ്ങളെ ബാധിക്കുന്നതായാണ് വിമർശനം.
അതേസമയം, ഇറാൻ - അമേരിക്ക യുദ്ധം ശക്തമായതിനെ തുടർന്ന് ഇന്ധനവില കുത്തനെ ഉയർന്നതും സർക്കാരിനെ സമ്മർദത്തിലാക്കി. പെട്രോൾ ലീറ്ററിന് 150 രൂപയിൽ നിന്ന് ഏകദേശം 225 രൂപയായി ഉയർന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. ഇതേ തുടർന്നുണ്ടായ വിലക്കയറ്റം നിയന്ത്രിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു എന്നാണ് സൂചന.










