
കഠ്മണ്ഡു: നേപ്പാളിൽ വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ഹിമപാളിയുടെ സഞ്ചാരം അതിവേഗത്തിലായിരുന്നെന്ന് കണ്ടെത്തൽ. ലങ്താങ് ലിറുങ്ങിൽ നിന്ന് അടർന്നുവീണ ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിയിലേക്ക് സഞ്ചരിച്ചത് മിനിറ്റുകൾക്കുള്ളിലാണെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
ബുധനാഴ്ച രാവിലെ 8.37നാണ് ലങ്താങ് ലിറുങ്ങിൽ ഹിമപാളി അടർന്നത്. ഏകദേശം 0.56 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഹിമപാളിയാണ് അടർന്നുവീണതെന്നാണ് സാറ്റലൈറ്റ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമായത്.
പർവതത്തിൽനിന്ന് അടർന്ന ഹിമപാളി വെറും ഏഴ് മിനിറ്റിനുള്ളിൽ 22 കിലോമീറ്റർ സഞ്ചരിച്ച് റസുവഗന്ധിയിലെത്തി. മണിക്കൂറിൽ ഏകദേശം 187.5 കിലോമീറ്റർ വേഗതയിലായിരുന്നു ഈ ഘട്ടത്തിലെ സഞ്ചാരം. തുടർന്ന് ബെട്രാബട്ടിയിലേക്ക് മണിക്കൂറിൽ 73 കിലോമീറ്റർ വേഗത്തിലും അവിടെനിന്ന് നദിയിലേക്ക് മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലും ഹിമപാളിയും പാറക്കൂട്ടങ്ങളും നീങ്ങിയെന്നാണ് കണ്ടെത്തൽ.
അതേസമയം, കൂറ്റൻ ഹിമപാളിയും പാറക്കൂട്ടങ്ങളും നദിയിൽ പതിച്ചതാണ് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് കാരണമായതെന്നാണ് നേപ്പാൾ ദുരന്തനിവാരണ വിഭാഗം മേധാവി ബിശാൽ നാഥ് ഉപ്റേതി വ്യക്തമാക്കിയത്.
ഹിമപാളിയുടെ അതിവേഗ സഞ്ചാരവും തുടർന്ന് നദിയിലേക്ക് പതിച്ച വൻതോതിലുള്ള മഞ്ഞും പാറക്കൂട്ടങ്ങളും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതായാണ് വിലയിരുത്തൽ.










