01:59am 25 July 2026
NEWS
നീറ്റ് സമരം: സോനം വാങ്ചുക് ഉപവാസം അവസാനിപ്പിച്ചു
24/07/2026  06:02 AM IST
nila
നീറ്റ് സമരം: സോനം വാങ്ചുക് ഉപവാസം അവസാനിപ്പിച്ചു

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹം സമരം അവസാനിപ്പിച്ചത്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ജിതേന്ദ്ര സിങ് വാങ്ചുക്കിനെ സഹായിക്കുന്നതും തുടർന്ന് ജെ.പി. നഡ്ഡ വെള്ളം നൽകി ഉപവാസം അവസാനിപ്പിക്കുന്നതും ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ കാണാം. ഭാര്യ ഗീതാഞ്ജലി ആങ്‌മോയും ഈ സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

"ഉപവാസം അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാവർക്കും നന്ദി," എന്ന് വാങ്ചുക് പ്രതികരിച്ചു. "ഈ യാത്രയിൽ നീ എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. നന്ദി പറയുന്നതിലും അപ്പുറം എന്റെ ഹൃദയത്തിലെ വികാരങ്ങളാണ് നിന്നോട് പങ്കുവെക്കാനുള്ളത്," ഭാര്യയോട് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്കാരങ്ങളും ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയും ആവശ്യപ്പെട്ടാണ് ജൂൺ 28ന് വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്കൊപ്പം ഡൽഹിയിലെ ജന്തർ മന്തറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം.

അതേസമയം, സമരത്തിനിടെ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റുകയും ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കുകയും ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉപവാസം അവസാനിപ്പിക്കാൻ വാങ്ചുക് വിസമ്മതിക്കുകയായിരുന്നു. സർക്കാർ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഭാര്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.

നിരാഹാര സമരത്തിന്റെ ദിവസങ്ങളിൽ വാങ്ചുക്കിന് 11 കിലോഗ്രാമിലേറെ ശരീരഭാരം കുറഞ്ഞതായി ആരോഗ്യവിവരങ്ങൾ സൂചിപ്പിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img