
മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കൂടുതൽ അറസ്റ്റ്. ടെലിഗ്രാം വഴി ചോദ്യപേപ്പർ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു എംബിബിഎസ് വിദ്യാർത്ഥിയെ കൂടി പൊലീസ് പിടികൂടി. ഭോപ്പാലിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന ശുഭം ഖൈർനാർ എന്ന വിദ്യാർത്ഥിയാണ് നാസിക്കിൽ നിന്നും പിടിയിലായത്. ഇയാൾ ചോദ്യപേപ്പറിന്റെ പകർപ്പ് ഹരിയാന സ്വദേശിക്ക് കൈമാറിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
‘മോഡൽ ചോദ്യപേപ്പർ’ എന്ന പേരിലായിരുന്നു ചോദ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. നാസിക്കിലെ സ്വകാര്യ പ്രിന്റിങ് പ്രസിൽ നിന്ന് ചോദ്യപേപ്പറിന്റെ കോപ്പികൾ എടുത്തതായും അന്വേഷണത്തിൽ വ്യക്തമായി. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് തുടങ്ങി ഡെറാഡൂൺ, കേരളം, ഹരിയാന, ബിഹാർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ വ്യാപകമായി പ്രചരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നിൽ വലിയ സംഘമുണ്ടെന്ന സൂചനയും അന്വേഷണസംഘം നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ ആളുകളുടെ പങ്ക് പരിശോധിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഇതിനുമുമ്പ്, ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മനീഷ് യാദവിനെയും ഒൻപത് പേരെയും നാസിക്ക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാൻ പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. വൻ തട്ടിപ്പാണ് നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട മുഴുവൻ ആരോപണങ്ങളും അന്വേഷിക്കുന്നതിനായി കേസ് നേരത്തെ സിബിഐയ്ക്ക് കൈമാറിയിരുന്നു.











