
ഇത്തവണ പരീക്ഷയിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ തന്റെ മകൾ ഇനി ഒരിക്കലും നീറ്റ് എഴുതതില്ല: പരാതിക്കാരിയുടെ അച്ഛൻ
കൊല്ലം: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയെ അടിവസ്ത്രം അഴിച്ചുമാറ്റിച്ച ശേഷം പരീക്ഷ എഴുതിച്ചതിനെതിരെ പരാതിക്കാരിയുടെ അച്ഛൻ. ഇത്തവണ പരീക്ഷയിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും തന്റെ മകൾ ഇനി ഒരിക്കലും നീറ്റ് പരീക്ഷയ്ക്കായി വരില്ലെന്ന് പറഞ്ഞതായി അച്ഛൻ പറഞ്ഞു. ശൂരനാട് സ്വദേശിയായ വിദ്യാർത്ഥിനിയാണ് കോളജിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.
‘ഈ പരീക്ഷ കഴിഞ്ഞ വർഷം എഴുതിയതാണ്. ഇത്തവണ റിപ്പീറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ മാനദണ്ഡങ്ങൾ കുട്ടിക്ക് അറിയാമായിരുന്നു. മെറ്റൽ ഡിടക്ടർ ചെസ്റ്റിന്റെ അടുത്തേക്ക് വന്നപ്പോൾ ബീപ് സൗണ്ട് ഉണ്ടായി. അപ്പോൾ മകൾ പറഞ്ഞപ്പോൾ അടിവസ്ത്രത്തിന്റെ ഹുക്കാണ്, അത് പ്ലാസ്റ്റിക് ആയിരുന്നു. എന്നിട്ടും ബീപ് സൗണ്ട് അടിച്ചു. പക്ഷേ പ്ലാസ്റ്റിക് ആണെന്ന് അവർ കണ്ട് ബോധ്യപ്പെട്ടിട്ടും, അടിവസ്ത്രം അഴിക്കണമെന്ന് അധികൃതർ പറഞ്ഞു. വസ്ത്രം മാറ്റാൻ ഒരു ഇടുങ്ങിയ മുറിയിലേക്കാണ് കൊണ്ടുപോയത്. ഒരേ സമയം പത്ത്-പന്ത്രണ്ട് കുട്ടികളാണ് അവിടെ നിന്നത്.
പല കുട്ടികളും അഴിച്ച് മാറ്റാൻ സാധിക്കാതെ നിസഹായരായി കരയുകയായിരുന്നു. ചില കുട്ടികൾ അഴിച്ച ശേഷം പുറത്തേക്ക് ഇറങ്ങാൻ പറ്റാതെയും നിൽകുന്നുണ്ടായിരുന്നു. നീറ്റ് ചട്ടം പാലിച്ചുള്ള പുതിയ വസ്ത്രമാണ് മകൾ ധരിച്ചിരുന്നത്. രണ്ടാം നിലയിലായിരുന്നു പരീക്ഷാ ഹാൾ. ഹാളിൽ പുരുഷന്മാരായിരുന്നു ഇൻവിജിലേറ്റേഴ്‌സ്. പരീക്ഷ കഴിഞ്ഞ പെൺകുട്ടി പറഞ്ഞത് ഇത്തവണ അവസരം ലഭിച്ചില്ലെങ്കിലും ഇനി നീറ്റ് ഒരിക്കലും നീറ്റ് പരീക്ഷ എഴുതില്ലെന്ന്’- അച്ഛൻ പറഞ്ഞു.











