
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിക്ക് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. അതേസമയം, വിവാദത്തിലെ നിജസ്ഥിതി കണ്ടെത്തണമെന്ന പൊതുപ്രവർത്തകന്റെ പരാതിയിൽ വിതുര പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ മരുന്ന് വിതരണ സംവിധാനത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം പുതിയ വിവാദത്തിന് പിന്നിലുണ്ടോ എന്ന സംശയമാണ് ആരോഗ്യ വകുപ്പ് അധികൃതർ ഉയർത്തുന്നത്.
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും മേമല സ്വദേശി വസന്തയ്ക്ക് നൽകിയ സി-മോക്സ് ക്യാപ്സ്യൂൾ ഗുളികയെ ചൊല്ലിയായിരുന്നു പരാതി. ശ്വാസംമുട്ടലിന് ചികിത്സ തേടിയ വസന്തയ്ക്ക് കിട്ടിയ ഗുളികയിൽ മൊട്ടു സൂചി കണ്ടെത്തിയെന്നായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച ഉയർന്ന പരാതി. സമുഹമാധ്യമങ്ങളിൽ വീഡിയോ അടക്കം പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വകുപ്പ് നടത്തിയ തെളിവെടുപ്പിലും പരിശോധനയിലും പരാതിയിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് തന്നെ പൊലീസിനെ സമീപിച്ചിരിക്കുന്നത്.










