
മുംബൈയിൽ വൻ ലഹരിവേട്ട. 200 കോടി രൂപയുടെ മയക്കുമരുന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. 11.54 കിലോ കൊക്കെയ്ൻ, 4.9 കിലോ ഹൈബ്രിഡ് സ്‌ട്രെയിൻ ഹൈഡ്രോപോണിക് വീഡ്, 200 പാക്കറ്റ് (5.5 കിലോ) കഞ്ചാവ് എന്നിവയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തത്.
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനും കൊറിയർ ശൃംഖല വഴി വിദേശത്തേക്ക് അയക്കുന്നതിനും നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ശൃഖലയെ തകർത്തെന്ന് എൻ.ബി.സി അവകാശപ്പെട്ടു. വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് മയക്കുമരുന്ന് സംഘത്തിന് നേതൃത്വം നൽകുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പറഞ്ഞു.
കഴിഞ്ഞ മാസം മുംബൈയിലെ ഒരു അന്താരാഷ്ട്ര കൊറിയർ ഏജൻസിയിൽ നിന്ന് ആസ്ട്രേലിയയിലേക്ക് അയക്കാനിരുന്ന 200 ഗ്രാം കൊക്കെയ്ൻ എൻ.സി.ബി പിടിച്ചെടുത്തിരുന്നു. തുടർന്ന് മയക്കുമരുന്നിന്റെ സിൻഡിക്കേറ്റിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിൽ, മുംബൈലേക്കുള്ള ചരക്ക് ട്രാക്ക് ചെയ്യാനും നവി മുംബൈയിൽ അതിന്റെ ബൾക്ക് സ്റ്റോറേജ് ലൊക്കേഷൻ കണ്ടെത്താനും കഴിഞ്ഞതായി എൻ.സി.ബി അവകാശപ്പെട്ടു.











