
പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പെട്രോൾ പമ്പ് ഉടമ ടി.വി. പ്രശാന്തൻ എന്നിവരിൽ നിന്ന് 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി പത്തനംതിട്ട സബ് കോടതി ഫയലിൽ സ്വീകരിച്ചു. നവംബർ 11-ന് കോടതി ഹർജി പരിഗണിക്കും.
പൊതുസമൂഹത്തിന് മുന്നിൽ നവീനെ കൈക്കൂലിക്കാരനായി ഇരുവരും തെറ്റായി ചിത്രീകരിച്ചെന്നും, മരണശേഷവും അദ്ദേഹത്തെ കൈക്കൂലിക്കാരനായി ചിത്രീകരിക്കുന്നത് തുടർന്നെന്നും കുടുംബം ഹർജിയിൽ ആരോപിക്കുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ മറ്റൊരു ഹർജി കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നിന്ന് തലശേരി സെഷൻസ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. വിചാരണ തീയതി തീരുമാനിച്ചിട്ടില്ല.
ഹർജിക്ക് പിന്നാലെ പി.പി. ദിവ്യയുടെ പോസ്റ്റ്
നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജി കോടതിയിൽ എത്തിയതിന് പിന്നാലെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. അഴിമതിക്കെതിരെയുള്ള വിജിലൻസ് ബോധവത്കരണ വാരവുമായി ബന്ധപ്പെട്ട് പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പമാണ് അവരുടെ പ്രതികരണം:
"അഴിമതി അവകാശമാക്കാൻ ശ്രമിക്കുന്നവരും അഴിമതിക്കാരെ വിശുദ്ധരാക്കാൻ അധ്വാനിക്കുന്നവരും ഉള്ളപ്പോൾ എങ്ങനെ പ്രതികരിക്കാനാണ്, ഉദ്യമത്തിന് ആശംസകൾ" – ദിവ്യ കുറിച്ചു.










