
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്ന നിർദ്ദേശത്തോടെയാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി കോടതി തള്ളിയത്. കണ്ണൂർ ഡിഐജിയുടെ മേൽനോട്ടത്തിലായിരിക്കണം അന്വേഷണമെന്നും കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി തീർപ്പാക്കിയത്. അന്വേഷണ പുരോഗതി സമയാസമയങ്ങളിൽ പ്രത്യേകാനേഷ്വണ സംഘം ഹർജിക്കാരെ അറിയിക്കണം. എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് ഡിജിപിക്കു സമർപ്പിക്കുകയും അന്തിമ അനുമതി തേടുകയും വേണമെന്നും കോടതി നിർദ്ദേശിച്ചു.
2024 ഓഗസ്റ്റ് 15നു രാവിലെയാണു നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്നു കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ സ്ഥലത്തെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ആത്മഹത്യക്കു പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. അന്വേഷണത്തിനായി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇത് അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ചു നവീൻ ബാബുവിന്റെ ഭാര്യ മഞ്‍ജുഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ സിബിഐ അന്വേഷിക്കണം എന്നായിരുന്നു ആവശ്യം.











