
ന്യൂഡൽഹി/ദോഹ: ഫാദർ അമീർ ആധുനിക ഖത്തറിന്റെ ശില്പിയുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഇന്ത്യൻ സർക്കാരും ജനങ്ങളും അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഇന്ത്യൻ പാർലമെന്ററികാര്യ-ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജു തിങ്കളാഴ്ച്ചഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ആദരവും അനുശോചന സന്ദേശവും കേന്ദ്രമന്ത്രി അമീറിന് കൈമാറി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാദർ അമീറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഖത്തറിനെ അഭിവൃദ്ധിയിലേക്കും ആധുനികവൽക്കരണത്തിലേക്കും നയിച്ച ദീർഘദർശിയായ നേതാവായിരുന്നു ശൈഖ് ഹമദ് എന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യ -ഖത്തർ തന്ത്രപ്രധാന പങ്കാളിത്തത്തിന് ശക്തമായ അടിത്തറയിടുന്നതിൽ ഫാദർ അമീർ വഹിച്ച നിർണായക പങ്കിനെക്കുറിച്ചും ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തായിരുന്ന അദ്ദേഹത്തെക്കുറിച്ചുമുള്ള ഓർമ്മകളും പ്രധാനമന്ത്രി പങ്കുവെച്ചു.ഫാദർ അമീറിനോടുള്ള ആദരസൂചകമായി ജൂലൈ 13-ന് ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണമായിരുന്നു.ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ മുഴുവൻ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും വിദേശങ്ങളിലെ ഇന്ത്യൻ എംബസികളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.ഫാദർ അമീറിന്റെ നിര്യാണത്തിൽ ഖത്തറിലെ ഇന്ത്യൻ സമൂഹവും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ ഇന്നലെ (ജൂലയ്15) ദോഹയിൽ അനുശോചന യോഗം സംഘടിപ്പിച്ചു. വിവിധ സാമൂഹിക പ്രതിനിധികളും നൂറുകണക്കിന് ഇന്ത്യൻ പ്രവാസികളും പങ്കെടുത്ത ചടങ്ങിൽ, പ്രവാസി സമൂഹത്തോട് ഫാദർ അമീർ കാണിച്ചിരുന്ന കാരുണ്യവും മികച്ച നേതൃത്വവും നന്ദിയോടെ അനുസ്മരിച്ചു.











