
അരനൂറ്റാണ്ടിന് ശേഷം മനുഷ്യരുമായി ചന്ദ്രനിലേക്ക് പോയ ആർട്ടിമിസ്–2 ദൗത്യം വിജയകരമായി പൂർത്തിയായി. നാല് ബഹിരാകാശ യാത്രികരുമായി ഓറിയൺ പേടകം യുഎസിലെ കാലിഫോർണിയയ്ക്കു സമീപമുള്ള പസഫിക് സമുദ്രത്തിൽ പതിച്ചു. ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 5.37നായിരുന്നു ‘സ്പ്ലാഷ് ഡൗൺ’.
റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കുക്ക് എന്നിവരടങ്ങുന്ന അമേരിക്കൻ സംഘം കൂടാതെ കാനഡക്കാരനായ ജെറമി ഹാൻസനും സുരക്ഷിതമായി തിരിച്ചെത്തി. മടങ്ങിവരവിനിടെ സാറ്റലൈറ്റ് ഫോൺ ആശയവിനിമയത്തിൽ ചെറിയ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായെങ്കിലും, സംവിധാനം പുനരാരംഭിക്കുന്ന നടപടികൾ സ്വീകരിച്ചതായി കമാൻഡർ വൈസ്മാൻ വ്യക്തമാക്കി.
മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന ഓറിയൺ പേടകം 2,800 ഡിഗ്രി സെൽഷ്യസ് വരെ ചൂട് നേരിട്ടു. അവസാനഘട്ടത്തിൽ ക്രൂ കാപ്സ്യൂൾ വേർപെട്ട് തീഗോളമായി പ്രവേശിച്ചെങ്കിലും താപകവചം സുരക്ഷ ഉറപ്പാക്കി. പിന്നീട് പാരഷൂട്ടുകൾ തുറന്ന് വേഗം കുറച്ചാണ് പേടകം സമുദ്രത്തിൽ പതിച്ചത്. ഈ പ്രക്രിയക്ക് ഏകദേശം 15 മിനിറ്റ് എടുത്തു.
ഏപ്രിൽ ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാരംഭിച്ച ദൗത്യം ആകെ 11 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചു, അപ്പോളോ ദൗത്യങ്ങൾക്ക് ശേഷമുള്ള മനുഷ്യന്റെ ചന്ദ്രയാത്രയിൽ പുതിയ അധ്യായമായി മാറി.











