
ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചയും ആത്മവിശ്വാസവും വ്യക്തമായി പ്രകടമായ വർഷമായിരുന്നു 2025 എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയസുരക്ഷ മുതൽ കായികമേഖലയും ശാസ്ത്രമുന്നേറ്റങ്ങളും വരെ രാജ്യത്തിന്റെ മുന്നേറ്റം എല്ലാ മേഖലകളിലും മുന്നേറ്റം ദൃശ്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ രംഗത്തും രാജ്യം ശക്തി തെളിയിച്ചെന്നും പ്രതിമാസ പ്രഭാഷണമായ ‘മൻ കീ ബാത്ത്’ പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സുരക്ഷാ ശക്തിയെ ലോകത്തിന് മുന്നിൽ തെളിയിച്ച നടപടിയായി ഓപ്പറേഷൻ സിന്ദൂറിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയിൽ യാതൊരു ഒത്തുതീർപ്പിനും വഴങ്ങാത്ത നിലപാട് ഈ ഓപ്പറേഷൻ വഴി ഇന്ത്യ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ കാലഘട്ടത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ദേശസ്നേഹത്തിന്റെ അനവധി പ്രകടനങ്ങൾ ഉയർന്നു വന്നുവെന്നും, ഭാരതാംബയോടുള്ള സ്‌നേഹവും കൃതജ്ഞതയും ജനങ്ങൾ സ്വന്തം രീതികളിൽ പ്രകടിപ്പിച്ചുവെന്നും മോദി ഓർമ്മിപ്പിച്ചു.
കായികരംഗത്തും 2025 ഇന്ത്യയ്ക്ക് അഭിമാനനിമിഷങ്ങൾ സമ്മാനിച്ച വർഷമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുരുഷ ടീമിന്റെ ഐസിസി ചാമ്പ്യൻഷിപ്പ് വിജയവും വനിതാ ടീമിന്റെ ആദ്യ ലോകകപ്പ് കിരീടനേട്ടവും ഇന്ത്യയുടെ കായിക മുന്നേറ്റത്തിന്റെ തെളിവുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











