
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്തുവർഷത്തിനിടെയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ചു രാജ്യങ്ങളിലാണ് മോദി എട്ടു ദിവസം കൊണ്ട് സന്ദർശനം നടത്തുന്നത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക. ആദ്യം ഘാനയിലാണ് സന്ദർശനം.
ഇന്നു ഇന്ത്യൻ സമയം 2.30നാണ് മോദി ഘാനയിലെത്തുക. അക്രയിലെത്തുന്ന പ്രധാനമന്ത്രി മോദി പ്രസിഡന്റ് ജോൺ ദ്രാമനി മഹാമയുമായി ചർച്ച നടത്തും. രാത്രി അദ്ദേഹമൊരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കുന്നുണ്ട്. നാളെ ഘാനയിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും.
പ്രതിരോധം, അപൂർവ മൂലകങ്ങൾ, ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നീ മേഖലകളിൽ കൂടുതൽ സഹകരിക്കുകയാണു ലക്ഷ്യം. പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലിഥിയം ഉൾപ്പെടെയുള്ള അപൂർവ മൂലകങ്ങൾ ഏറെയുള്ള അർജന്റീന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതൽ സഹകരിക്കാൻ ഇന്ത്യയ്ക്കു താൽപര്യമുണ്ട്.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളും സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ ധാരണാപത്രങ്ങളിലും ഒപ്പിടും. ബ്രസീലിൽ ബ്രിക്സ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഇന്ത്യയുടെ ആകാശ് മിസൈൽ ഉൾപ്പെടെയുള്ളവയിൽ ബ്രസീൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൃഷി, ഊർജം, വാണിജ്യം തുടങ്ങിയ മേഖലകളിൽ അർജന്റീനയുമായി കൂടുതൽ സഹകരണം ലഭ്യമിടുന്ന ഇന്ത്യ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനെതിരായ പോരാട്ടത്തിൽ ഈ രാജ്യങ്ങളുടെയെല്ലാം പിന്തുണയും ലക്ഷ്യമിടുന്നു.











