
ആരും ജയിലിൽ കിടന്നു ഭരിക്കാമെന്ന് ആഗ്രഹിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാർക്കെതിരെയാണ് കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നതെന്നും മോദി പറഞ്ഞു. മന്ത്രിമാർ 30 ദിവസം ജയിലിൽ കഴിഞ്ഞാൽ സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബില്ലിനെ കുറിച്ചായിരുന്നു മോദിയുടെ പരാമർശം. ബിഹാറിലെ ഗയയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘‘ഒരു സർക്കാർ ജീവനക്കാരൻ 50 മണിക്കൂർ ജയിലിലായി എന്നിരിക്കട്ടെ, അതോടെ അയാളുടെ ജോലി ഇല്ലാതാകും. ഒരു ഡ്രൈവറോ, ക്ലർക്കോ, പ്യൂണോ ആവട്ടെ, അവർക്കും അങ്ങനെ തന്നെ. എന്നാൽ, ഒരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലിൽ കഴിഞ്ഞുകൊണ്ടു പോലും ഭരണം നടത്താം. ജയിലിൽ നിന്നു ഫയലുകളിൽ ഒപ്പിടുന്നതും ജയിലിനുള്ളിൽ നിന്ന് സർക്കാർ ഉത്തരവുകൾ വരുന്നതും കുറച്ചു കാലം മുൻപ് നമ്മൾ കണ്ടതാണ്. നേതാക്കളുടെ മനോഭാവം ഇങ്ങനെയാണെങ്കിൽ നമുക്കെങ്ങനെ അഴിമതിക്കെതിരെ പോരാടാനാകും?’’ മോദി ചോദിച്ചു.











