
അമേരിക്ക–ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്നാണ് സൂചന. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഖമനേയിയുടെ സംസ്കാരച്ചടങ്ങിലേക്ക് ഇറാൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം നൽകിയിരുന്നു.
ഖമനേയിയുടെ മരണത്തിന് 106 ദിവസങ്ങൾക്കു ശേഷമാണ് സംസ്കാരം നടത്താൻ ഇറാൻ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 9-നാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 28-നായിരുന്നു ഖമനേയി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. സംസ്കാരത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി മൂന്ന് ദിവസം നീളുന്ന ദുഃഖാചരണവും വിലാപയാത്രയും സംഘടിപ്പിക്കുമെന്ന് ഇറാൻ ഭരണകൂടം അറിയിച്ചു.
സംസ്കാരച്ചടങ്ങുകൾക്കിടെ സുരക്ഷാ ഭീഷണി നിലനിൽക്കുമെന്ന ആശങ്കയാണ് ചടങ്ങുകൾ ഇത്രയും വൈകാൻ പ്രധാന കാരണമായതെന്നാണ് വിലയിരുത്തൽ. ലക്ഷക്കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയുള്ളതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഖമനേയിയുടെ മരണത്തെ തുടർന്ന് മാർച്ച് 8-ന് അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനേയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.










