
കഴിഞ്ഞ 12 വർഷത്തെ ഭരണകാലയളവില്‍ രാജ്യം വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും ഈ മാറ്റങ്ങളുടെയെല്ലാം കേന്ദ്രബിന്ദു പാവപ്പെട്ടവരുടെയും പാർശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അന്ത്യോദയ വിഭാവനം ചെയ്യുന്ന വികസന മാതൃകയാണ് സർക്കാരിന് എപ്പോഴും പ്രചോദനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി വികസന ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോയ സാധാരണക്കാരിലേക്ക് അത് എത്തിക്കുക എന്നതായിരുന്നു സർക്കാരിന്റെ പ്രധാന ലക്ഷ്യം. ജൻ ധൻ അക്കൗണ്ടുകള്‍, ഡിറക്‌ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT), സ്വച്ഛ് ഭാരത് മിഷൻ, പിഎം ആവാസ് യോജന, ജല്‍ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളെല്ലാം ജനങ്ങള്‍ക്ക് അന്തസ്സും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഉറപ്പാക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതില്‍ സാങ്കേതികവിദ്യ വലിയ പങ്കുവഹിച്ചതായി മോദി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ആനുകൂല്യങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിയതോടെ സുതാര്യത ഉറപ്പാക്കാനും അഴിമതിയും ചോർച്ചയും ഇല്ലാതാക്കാനും സാധിച്ചു. ഇത് ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിച്ചതായും 'ഗരീബ് കല്യാണ്‍' (ദരിദ്രക്ഷേമം) എന്നത് ജന ശാക്തീകരണത്തിനായുള്ള ഒരു കൂട്ടായ്മയായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ സന്ദേശം അവസാനിപ്പിച്ചത്.
2014 മെയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് 2019-ലും, 2024 ജൂണില്‍ തുടർച്ചയായ മൂന്നാം തവണയും അദ്ദേഹം അധികാരമേറ്റു.
Photo Courtesy - Google










