
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും തന്റെ മരിച്ചുപോയ അമ്മയെ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജകുടുംബത്തിൽ ജനിച്ച രാജകുമാരന്മാർക്ക് താഴേക്കിടയിലുള്ള ഒരു അമ്മയുടെയും മകന്റെയും കഷ്ടപ്പാടുകളറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിലൂടെ തന്റെ അമ്മയെ മാത്രമല്ല, രാജ്യത്തെ ഓരോ അമ്മയെയും സഹോദരിയെയുമാണ് ഇരുനേതാക്കളും അപമാനിച്ചതെന്നും മോദി പറഞ്ഞു. ബിഹാറിലെ വനിത സംരംഭകർക്ക് ധനസഹായം നൽകുന്ന പദ്ധതി വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യവേയാണ് മോദി ഇക്കാര്യം പറഞ്ഞത്.
‘‘ബിഹാറിൽ ആർജെഡി–കോൺഗ്രസ് വേദികളിൽ എന്റെ അമ്മയെ അപമാനിച്ചുള്ള വാക്കുകളുയർന്നു. ഇതിലൂടെ എന്റെ അമ്മയെ മാത്രമല്ല, രാജ്യത്തെ ഓരോ അമ്മയെയും സഹോദരിയെയുമാണ് അപമാനിച്ചത്. ഞാൻ അനുഭവിച്ചത്രയും വേദന ഇത് കേൾക്കുമ്പോൾ നിങ്ങൾക്കുണ്ടാകുമെന്ന് എനിക്കറിയാം.’’ – മോദി പറഞ്ഞു.
‘‘രാജകുടുംബത്തിൽ ജനിച്ച രാജകുമാരന്മാർക്ക് താഴേക്കിടയിലുള്ള ഒരു അമ്മയുടെയും മകന്റെയും കഷ്ടപ്പാടുകളറിയില്ല. വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചവരാണവർ. അവർ വിശ്വസിക്കുന്നത് ബിഹാറിന്റെ അധികാരം അവരുടെ കുടുംബത്തിനാണെന്നാണ്. എന്നാൽ, താഴേക്കിടയിലുള്ള ഒരു അമ്മയുടെ മകനെ നിങ്ങൾ അനുഗ്രഹിച്ച് നിങ്ങളുടെ പ്രധാന സേവകനാക്കി. പ്രതിപക്ഷത്തിരിക്കുന്നവർക്ക് ഇത് ദഹിക്കുന്നില്ല. എന്നെ ചിലപ്പോൾ അവർ നീചനെന്നു വിളിച്ചു, താഴേക്കിടയിലുള്ളവനെന്നു വിളിച്ചു. എന്റെ അമ്മയ്ക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. എന്നിട്ടും എന്തിനാണ് ആർജെഡിയും കോൺഗ്രസും ചേർന്ന് അവരെ അപമാനിക്കുന്നത്?’’ –മോദി ചോദിച്ചു.











