12:31am 09 July 2026
NEWS
അദാനി വിഷയത്തിൽ രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണം; വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദൻ
08/07/2026  03:15 PM IST
nila
 അദാനി വിഷയത്തിൽ രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണം; വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി ഗൗതം അദാനിക്കും അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വി.ഡി. സതീശന്റെ മംഗളൂരു സന്ദർശനവും അദാനിയുമായുള്ളതായി പറയപ്പെടുന്ന ഇടപാടും സംബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദാനിക്കെതിരെ ശക്തമായി വിമർശനം ഉന്നയിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നും, കേരളത്തിലെ സംഭവവികാസങ്ങളിൽ അദ്ദേഹത്തിന്റെ പ്രതികരണം അനിവാര്യമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

കേരളം ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമല്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത് യഥാർത്ഥത്തിൽ വി.ഡി. സതീശനെ ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. സർക്കാർ നടപ്പാക്കുന്ന പല തീരുമാനങ്ങളും ബി.ജെ.പി.യുടെ പ്രകടനപത്രികയിലെ നിലപാടുകളോട് സാമ്യമുള്ളതാണെന്ന് ബി.ജെ.പി. അധ്യക്ഷൻ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദാനിയുമായി സി.പി.എം. ഒരു തരത്തിലുള്ള ധാരണയോ ഇടപാടോ നടത്തിയിട്ടില്ലെന്നും, അത്തരം നീക്കങ്ങൾക്ക് പാർട്ടിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തിലെ ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് ദേശാഭിമാനിയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണവും അദ്ദേഹം തള്ളി. ജൂൺ ഒന്നിന് ഇക്കണോമിക് ടൈംസ് ആണ് ആദ്യമായി വാർത്ത നൽകിയതെന്നും, തുടർന്ന് ജൂൺ മൂന്നിന് മാതൃഭൂമി അത് പ്രസിദ്ധീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ വസ്തുതകൾ നിലനിൽക്കുമ്പോൾ ദേശാഭിമാനിയെയും സി.പി.എം. നേതൃത്വത്തെയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിഷയത്തിലും സർക്കാർ ഇപ്പോഴും വ്യക്തത വരുത്തുന്നില്ലെന്ന് എം.വി. ഗോവിന്ദൻ വിമർശിച്ചു. ഏതെങ്കിലും ഒരു കമ്പനിക്ക് കുത്തക നൽകുന്ന സമീപനത്തെ സി.പി.എം. എതിർക്കുന്നുവെന്നും, എല്ലാ കമ്പനികൾക്കും ഒരേ അവസരം ലഭിക്കുന്ന രീതിയിലുള്ള സംവിധാനമാണ് പാർട്ടി പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അദാനിക്ക് അനുകൂലമെന്ന രീതിയിൽ സർക്കാർ നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കെ.സി. വേണുഗോപാലും രാഹുൽ ഗാന്ധിയും ഈ വിഷയത്തിൽ മറുപടി പറയണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img