
പാനൂർ: മൂന്ന് പതിറ്റാണ്ടിലേറെയായി മുസ്‌ലിം ലീഗിൽ സജീവമായിരുന്ന ഉമർ ഫാറൂഖ് കീഴ്പ്പാറ പാർട്ടിവിട്ടു. പെരിങ്ങത്തൂർ മേഖലയിലെ ലീഗിന്റെ കരുത്തുറ്റ നേതാവായി അറിയപ്പെട്ടിരുന്ന ഉമർ ഫാറൂഖ് കീഴ്പ്പാറ ലീഗ് നേതൃത്വത്തെ ഞെട്ടിച്ച് ബിജെപിയിൽ ചേർന്നു. പാനൂർ നഗരസഭയുടെ പതിനാറാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി ഉമർ ഫാറൂഖ് മത്സരിക്കും.
ഗ്രൂപ്പ് പക്ഷപാതവും അവസരവാദ സമീപനവും പാർട്ടിയിൽ അതീവ ശക്തമായതിനാലാണ് ലീഗിനെ വിടുന്നതെന്ന് ഉമർ വ്യക്തമാക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് യഥാർഥ സംരക്ഷണം നൽകുന്നത് ബിജെപിയാണെന്നും ഇനി മരണം വരെ ബിജെപിയോടൊപ്പം തന്നെയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാനൂർ മുനിസിപ്പൽ കമ്മിറ്റി കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെച്ച ഉമറിനെ ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി സ്വീകരിച്ചു. സംസ്ഥാന മുഖ്യവക്താവ് ടി.പി. ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം എൻ. ഹരിദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.











