
മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് കോൺഗ്രസിൽ രൂക്ഷമാകുന്ന മുഖ്യമന്ത്രി തർക്കത്തിൽ മുസ്ലീം ലീഗിന് അതൃപ്തി. മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ അനവസരത്തിലുള്ളതാണെന്ന് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തുന്നു. ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുസ്ലീം ലീഗ് നേതാക്കൾ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ലീഗിന് അഭിപ്രായം ഉണ്ടെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്നും യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് കോൺഗ്രസിനെതിരെ വിമർശനം ഉയർന്നത്. മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തെ പിന്തുണക്കും. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ട്. കോൺഗ്രസാണ് അത് നൽകേണ്ടത്. ചർച്ച നടത്തി സാമൂഹിക അന്തരീക്ഷം മലിനമാക്കി നേടേണ്ടതല്ല ഉപമുഖ്യമന്ത്രി സ്ഥാനമെന്നും നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഒരിടവേളയ്ക്ക് ശേഷമാണ് കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച വീണ്ടും ഉയർന്നിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും വലിയ ഘടക കക്ഷിയാണ് ലീഗ്. കോൺഗ്രസ് നേതാക്കൾ അനവസരത്തിലുള്ള മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്നാണ് മലപ്പുറം ജില്ലാ കമ്മറ്റി യോഗത്തിൽ മുതിർന്ന നേതാക്കൾ പറയുന്നത്. ഇത്തരം ചർച്ചകൾ ഇപ്പോൾ നടക്കുന്നത് മുന്നണിക്ക് ശുഭകരമല്ലെന്ന് തുടങ്ങിയ പരമാർശങ്ങളും നോതാക്കൾ യോഗത്തിൽ വ്യക്തമാക്കി. മെയ് 4 വരെയെങ്കിലും ഇത്തരം ചർച്ചകൾ ഒഴിവാക്കണമെന്നും ഭൂരിപക്ഷം നേടി അധികാരത്തിൽ വന്ന ശേഷമാകാം മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകളെന്നും നോതാക്കൾ പറഞ്ഞു.










